പ്രമേയം പാസാക്കി കാസർകോട് നഗരസഭ നുള്ളിപ്പാടിയിൽ പ്രവേശന വഴിയൊരുക്കണം

കാസർകോട് ദേശീയപാത 66ൽ തലപ്പാടി– ചെങ്കള ആദ്യ റീച്ചിൽ കാസർകോട് നഗരം കടന്നുപോകുന്ന വാഹനങ്ങൾക്കായി നുള്ളിപ്പാടിയിൽ പ്രവേശന വഴിയൊരുക്കണമെന്ന് പ്രമേയം പാസാക്കി കാസർകോട് നഗരസഭ. ചെന്നിക്കര വാർഡ് കൗൺസിലറും സിപിഐ എം ഏരിയാകമ്മിറ്റി അംഗവുമായ അനിൽ ചെന്നിക്കരയാണ് തിങ്കൾ പകൽ ചേർന്ന കൗൺസിൽ യോഗത്തിൽ പ്രമേയം അവതരിപ്പിച്ചത്. ഹൊന്നമൂല വാർഡ് കൗൺസിലർ സക്കീന മൊയ്‌തീൻ പിന്താങ്ങി. ദേശീയപാതയുടെ നിർമാണം പൂർത്തിയായതോടെ കാസർകോട് നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ്. കാസർകോട് – ചെങ്കള ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ദേശീയപാതയിൽ കയറാനായി നിള്ളിപ്പാടിയിൽ സൗകര്യമൊരുക്കണം. ഇവിടെ സർവീസ് റോഡും ദേശീയപാതയും സമനിരപ്പിൽ കടന്നുപോകുന്നയിടമാണ്. നിലവിൽ നഗരത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് ദേശീയപാതയിൽ കയറാൻ മൂന്ന് കിലോമീറ്റർ അകലെ കലക്ടറേറ്റിന് സമീപമുള്ള ബിസി റോഡ് ജങ്‌ഷൻ കഴിഞ്ഞുള്ള പ്രവേശന വഴി മാത്രമാണുള്ളത്. ഇതിനിടയ്‌ക്ക് മൂന്ന് അടിപ്പാതകളുള്ളതിനാൽ ഇതുവഴിയെത്തുന്ന വാഹനങ്ങൾകൂടി സർവീസ് റോഡിലേക്ക് കടക്കുന്നതോടെ വലിയ ഗതാഗതക്കുരുക്കാണ് നഗരത്തിലും വിദ്യാനഗർ, അണങ്കൂർ ഭാഗങ്ങളിലുമുള്ളത്. നുള്ളിപ്പാടിയിൽ ദേശീയപാത പ്രവേശനത്തിന് സൗകര്യമൊരുക്കിയാൽ ഗതാഗതം സുഗമമാകുന്നതിനൊപ്പം ഗതാഗതക്കുരുക്കിനും പരിഹാരമാകുമെന്നുമുള്ള പ്രമേയത്തെ കൗൺസിൽ യോഗം ഒറ്റക്കെട്ടായി അംഗീകരിച്ചു. ഇതിനൊപ്പം ബേക്കൽ റിസോഴ്‌സ് ഡവലപ്‌മെന്റ് കോർപറേഷൻ (ബിആർഡിസി) പരിധിയിൽ കാസർകോട് നഗരസഭയെക്കൂടി ഉൾപ്പെടുത്തണമെന്ന പ്രമേയം വൈസ് ചെയർമാൻ കെ എം ഹനീഫ് അവതരിപ്പിച്ചു. ഇൗ പ്രയേവും കൗൺസിൽ അംഗീകരിച്ചു പാസാക്കി. യോഗത്തിൽ ചെയർപേഴ്‌സൺ ഷാഹിന സലീം അധ്യക്ഷയായി.










0 comments