വരയും വരിയും നിറഞ്ഞു
സ്കൂൾ മതിൽ തുറന്ന പുസ്തകം

ഉദുമ ജിഎൽപി സ്കൂളിന് മുൻവശത്തെ മതിലിൽ ചിത്രങ്ങൾ വരക്കുന്നവർ
ഉദുമ
ഉദുമ ജിഎൽപി സ്‌കൂളിന്റെ മതിലുകൾക്കിപ്പോൾ ചായക്കൂട്ടുകളുടെ ജീവനുണ്ട്. മൺവർണങ്ങൾ പുരണ്ട മതിലാണ് ഇപ്പോൾ കുട്ടികളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും കൂട്ടായ ശ്രമത്തിലൂടെ അതിമനോഹരമായ ചിത്രശാലയായി മാറിയത്. പ്രകൃതിസംരക്ഷണം, അക്ഷരമാല, ശാസ്ത്രവിസ്മയങ്ങൾ, കേരളീയ സംസ്കാരം, കാർട്ടൂൺ കഥാപാത്രങ്ങൾ എന്നിവയാണ് മതിലുകളിൽ ചിത്രങ്ങളായി പുനർജനിച്ചു. കേവലം ഭംഗി കൂട്ടുക എന്നതിലുപരി കുട്ടികൾക്ക് കണ്ടുപഠിക്കാവുന്ന തുറന്ന പാഠപുസ്തകമായി മതിൽ മാറി. ലോകത്തിന്റെ വെളിച്ചമാണ് പുസ്തകങ്ങൾ, അറിവിന്റെ ലോകത്തേക്ക് പറന്നുയരാം, വൃത്തി വീടിനലങ്കാരം നാടിനഭിമാനം, ജലം ആവശ്യത്തിന് മാത്രം ഉപയോഗിക്കുക, ലഹരി വസ്തുക്കൾ നാടിനാപത്ത് തുടങ്ങിയ സന്ദേശങ്ങൾ ഉൾപ്പെടുത്തിയാണ് ചിത്രങ്ങൾ വരച്ചത്. വളർന്നുവരേണ്ട ശീലങ്ങൾ, മനോഭാവങ്ങൾ, ആരോഗ്യ സുരക്ഷ തുടങ്ങിയ സന്ദേശങ്ങൾ കുട്ടികളിലും ജനങ്ങളിലും എത്തിക്കുക എന്ന ലഷ്യവുമാണ് ഇതിനുപിന്നിലെന്ന് പ്രധാനാധ്യാപകൻ ആനന്ദൻ പേക്കടം പറഞ്ഞു.ആർട്ടിസ്റ്റ് ബാലു ഉമേശ് നഗറാണ് ചിത്രങ്ങൾ പകർത്തിയത്. സ്കൂളിൽ എൽകെജി മുതൽ നാലാംക്ലാസ് വരെയുള്ള കുട്ടികളും മതിലിൽ ചിത്രം വരക്കാൻ പങ്കാളികളായി.ഗ്രാമപഞ്ചായത്തംഗം കെ പ്രമീള ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ തൊട്ടിയിൽ അധ്യക്ഷനായി. നിഷ മോഹനൻ, സുധാകരൻ, പി ഹരികൃഷ്ണൻ, രാജേഷ് മാങ്ങാട് എന്നിവർ സംസാരിച്ചു.










0 comments