പ്രതീക്ഷയുടെ മേൽപ്പാലം
കുരിക്കിടാതെ പാലക്കുന്ന്

പാലക്കുന്ന്–കോട്ടിക്കുളം റെയിൽവേ മേൽപ്പാലത്തിന്റെ ഡിസൈന്റെ ഭാഗമായുള്ള പ്രവൃത്തി
നാരായണൻ കരിച്ചേരി
Published on Mar 29, 2026, 02:00 AM | 1 min read
ഉദുമ
പാലക്കുന്നിലെ കോട്ടിക്കുളം റെയിൽ മേൽപ്പാലം യാഥാർഥ്യമാകുന്നതോടെ പൂവണിയുന്നത് ഉദുമയുടെ ചിരകാല സ്വപ്നം. മേൽപ്പാലത്തിന്റെ മണ്ണ് പരിശോധന പൂർത്തിയായി. റെയിൽവേ ഉദ്യോഗസ്ഥർ, ആർബിസിഡികെ ഉദ്യോഗസ്ഥർ, കരാർ ജീവനക്കാർ എന്നിവർ കഴിഞ്ഞ ദിവസം സ്ഥലത്തെത്തി സംയുക്ത സ്ഥലപരിശോധന നടത്തി തുടർപ്രവൃത്തികൾ വേഗത്തിലാക്കും. കിഫ്ബി പുതുക്കിയ പദ്ധതിപ്രകാരം 19.60 കോടി രൂപയാണ് മാറ്റിവെച്ചത്. 429.89 മീറ്റർ നീളവും 7.50 മീറ്റർ വീതിയുള്ള പാതയും 1.50 മീറ്റർ ഫുട്ട്പാത്തും 0.45 മീറ്റർ വീതിയുള്ള ക്രാഷ് ബാരിയറുമാണുണ്ടാകുക. 10.15 മീറ്റർ വീതിയുള്ള റോഡിന് നാല് മീറ്റർ വീതിയുള്ള സർവീസ് റോഡുകൾ ഇരുവശത്തും, ഒരുമീറ്റർ വീതിയുള്ള ഡ്രെയിൻ, ജംഗ്ഷൻ വികസനം, റിട്ടെയ്നിംഗ് വാൾ, സ്റ്റെർസ്, റോഡ് മാർക്കിങ്, സോളാർ സ്റ്റ്രീറ്റ് ലൈറ്റിങ്, മരങ്ങൾ നീക്കംചെയ്യൽ, റെയിൽവേ കോമ്പൗണ്ട് വാൾ പുനർനിർമാണം, മറ്റ് അനുബന്ധ ജോലികൾ എന്നിവയും വേഗത്തിൽ പൂർത്തിയാവും. 24 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും വിധമാണ് പദ്ധതിയെന്ന് സി എച്ച് കുഞ്ഞമ്പു എംഎൽഎ പറഞ്ഞു. പാലക്കുന്നിൽ സംസ്ഥാന ഹൈവേയും ആറാട്ടുകടവ്, മുതിയക്കാൽ -തങ്ങച്ചങ്ങാട് റോഡുകളേയും ബന്ധിപ്പിക്കുന്ന റെയിൽവേ പ്ലാറ്റ്ഫോമിലൂടെയുള്ള റോഡ് സംസ്ഥാനത്ത് റെയിൽവേ പ്ലാറ്റ്ഫോം രണ്ടായി മുറിച്ചു കടന്നുപോകുന്ന അപൂർവം ക്രോസിങ്ങുകളിൽ ഒന്നാണ്. ഇത് പ്രദേശവാസികൾക്കും വാഹനഗതാഗതത്തിനും കാൽനടക്കാർക്കും ദുരിതവും സുരക്ഷാ ഭീഷണിയുമുണ്ടാക്കുന്നു. ഇവിടെ റെയിൽവേ മേൽപ്പാലം വേണമെന്ന ആവശ്യത്തിന് അരനൂറ്റാണ്ടോളം പഴക്കമുണ്ട്. നേരത്തെ പി കരുണാകരൻ എംപിയും ഉദുമയിലെ എൽഡിഎഫ് എംഎൽഎമാരും നേതാക്കളും റെയിൽവേ മേൽപ്പാലത്തിനായി നിരന്തരം ആവശ്യമുന്നയിക്കുകയും ഇടപെടുകയുംചെയ്തിരുന്നു. കേന്ദ്രസർക്കാർ അനുമതിയും റെയിൽവേ അനുമതിയും ചില സാങ്കേതിക പ്രശ്നങ്ങളും വൈകിക്കുകയായിരുന്നു. സംസ്ഥാന സർക്കാരിന്റെ "ലെവൽ ക്രോസിങ് വിമുക്ത കേരളം" പദ്ധതിയിൽ ആർബിഡിസികെ ആരംഭിക്കുന്ന 22-ാമത്തെ മേൽപ്പാലമാണ് കോട്ടിക്കുളം. കിഫ്ബി ഫണ്ടിൽനിന്ന് ആവശ്യമായ സാമ്പത്തിക അനുമതി വിവിധ ഘട്ടങ്ങളിൽ നൽകിയെങ്കിലും പല കാരണങ്ങളാൽ നീണ്ടുപോയി. പദ്ധതിയുടെ പൊതു രൂപരേഖ 2023 ജനുവരി 13-നാണ് റെയിൽവേ അംഗീകരിക്കുന്നത്.









0 comments