ജില്ലാ സ്‌കൂൾ കലോത്സവത്തിന് നാളെ തുടക്കം

കാസർകോട് ജില്ലാ സ്‌കൂൾ കലോത്സവം സ്‌റ്റേജിന മത്സങ്ങൾ തിങ്കൾ മുതൽ 31വരെ മൊഗ്രാൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. 13 വേദികളിലായി നടക്കുന്ന മത്സരത്തിൽ മൂവായിരത്തോളം കലാപ്രതിഭകൾ മാറ്റുരയ്‌ക്കും. കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി ചെയർമാൻ എ കെ എം അഷ്‌റഫ് എംഎൽഎയും ജനറൽ കൺവീനർ ടി വി മധുസൂദനനും വാർത്താസമ്മേളനത്തിൽ പറഞ്ഞു. കലോത്സവം നടക്കുന്ന മൂന്ന് ദിവസങ്ങളിലും മത്സരാർഥികൾക്കും എസ്കോർട്ടിങ് അധ്യാപകർക്കും പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും നൽകും. പ്രഭാതഭക്ഷണം മൂന്നുദിവസവും 2500 പേർക്കാണ്. ഉച്ചഭക്ഷണം ആദ്യദിനം 5600 പേർക്കും രണ്ടാം ദിവസം 5000 പേർക്കും മൂന്നാം ദിവസം 7000 പേർക്കുമാണ്. വിളംബര ഘോഷയാത്ര ഞായർ വൈകിട്ട് നാലിന് നടക്കും. പ്രചരണ പരിപാടികളുടെ ഭാഗമായുള്ള സമൂഹമാധ്യമ കാമ്പയിൻ ഞായറാഴ്‌ച സമാപിക്കും. മൊഗ്രാൽ സ്‌കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ച് ഫ്ലാഷ് മോബ്, ബേക്കൽ അന്താരാഷ്ട്ര ബിച്ച് ഫെസ്റ്റുമായി സഹകരിച്ച് ഇശൽ വിരുന്ന്, പ്രചരണ വീഡിയോ മത്സരം, ലോഗോ തയ്യാറാക്കൽ മത്സരം എന്നിവയും സംഘടിപ്പിച്ചിരുന്നു. കലോത്സവ നഗരിയിൽ കർശനമായ പ്ലാസ്റ്റിക് നിയന്ത്രണം ഏർപ്പെടുത്തും. നിയന്ത്രണത്തിനായുള്ള ഗ്രീൻ വളണ്ടിയർമാർക്ക് ശുചിത്വ കേരളം മിഷൻ പരിശിലനം നൽകി. നഗരിയിലേക്ക് തിങ്കൾ മുതൽ യാത്രാ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മൊഗ്രാൽ - പേരാൽ റോഡിലാണ് കൂടുതൽ നിയന്ത്രണങ്ങൾ. പാർക്കിങ് ദേശിയപാത സർവീസ് റോഡുകളുടെ വശങ്ങളിലായി ക്രമീകരിക്കും. നഗരിയിലെ വേദികളിലേക്ക് സൗഹൃദ ഓട്ടോ സർവീസുണ്ടാകും. വാർത്താസമ്മേളനത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ പി എസ് ബിനി, പ്രധാനാധ്യാപകൻ ജെ ജയറാം, ലത്തീഫ് കൊപ്പളം, കല്ലമ്പലം നജീബ്, മുഹമ്മദ് ആസിഫ് തുടങ്ങിയവർ പങ്കെടുത്തു.










0 comments