ചരിത്രത്തിന്റെ അടയാളമിതാ

മടിക്കൈ കുണ്ടേനയിലെ കല്ലളൻ വൈദ്യരുടെ വീട്
സുരേഷ് മടിക്കൈ
Published on Mar 24, 2026, 02:30 AM | 1 min read
മടിക്കൈ
വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പുകൂടി മുന്നിലെത്തുന്പോൾ പതിണ്ടാറ്റുകൾക്ക് മുന്പ് നീലേശ്വരം മണ്ഡലത്തിൽനിന്ന് ആദ്യ നിയമസഭയിലെത്തിയ മടിക്കൈയിലെ കല്ലളന്‍ വൈദ്യരുടെ ഓർമകൾ പേറി ഇവിടയുണ്ട് അദ്ദേഹത്തിന്റെ വീട്. മടിക്കൈ കുണ്ടേനയിലെ ഇൗ വീട്ടിൽ ഇപ്പോൾ ആരുമില്ല. മക്കളെല്ലാവരും സ്വന്തമായി വീടുണ്ടാക്കി മറ്റിടങ്ങളിലാണ് താമസം. എംഎൽഎയായിരിക്കെയാണ് കല്ലളൻ വൈദ്യർ അമ്പലത്തുകര കുണ്ടേനയിൽ വീട് പണിഞ്ഞത്. പൂമുഖവും മൂന്ന് മുറികളുമുള്ളതാണ് വീട്. ദ്വൈയാംഗ മണ്ഡലമായിരുന്ന നീലേശ്വരത്തുനിന്ന് ഇ എം എസിനൊപ്പമാണ് കല്ലളൻ വൈദ്യരും തെരഞ്ഞെടുക്കപ്പെട്ടത്. 1957ൽ നീലേശ്വരത്തുനിന്ന് വിജയിച്ച ഇ എം എസ് കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായി. കമ്യൂണിസ്‌റ്റ് പാർടി സ്ഥാനാർഥികളായ ഇ എം എസിനും കല്ലളൻ വൈദ്യർക്കും പുറമെ പിഎസ് പിയിലെ ടി വി കോരന്‍, കോണ്‍ഗ്രസിലെ ടി ഉണ്ണികൃഷ്ണന്‍ തിരുമുമ്പ്, അച്ചുകോയന്‍ എന്നിവരുമുണ്ടായിരുന്നു. അന്ന് നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ലോക്‌സഭയിലേക്കും തെരഞ്ഞെടുപ്പ് നടന്നിരുന്നു. കാസർകോട് ലോക്‌സഭ മണ്ഡലത്തിൽനിന്ന് എ കെ ജിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. കല്ലളന്റെ ഓര്‍മയ്ക്കായി അമ്പലത്തുകര കുണ്ടേനയില്‍ നാട്ടറിവുകേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. എം പി അച്യുതന്‍ രാജ്യസഭാ അംഗമായിരിക്കെ അനുവദിച്ച 12 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്മാരകം നിര്‍മിച്ചത്. നീലേശ്വരം നഗരസഭയിൽ കല്ലളൻ വൈദ്യർ സാംസ്കാരികകേന്ദ്രം നിർമിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.










0 comments