നീലേശ്വരം പഴയപാലം അപകടത്തിൽ
പരിഹാരം ലളിതം പാലം പൊളിച്ച് മാറ്റിപ്പണിയണം

സുരേഷ് മടിക്കൈ
Published on Apr 24, 2026, 02:30 AM | 1 min read
നീലേശ്വരം
ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നീലേശ്വരം പുഴയിലെ പഴയപാലം പൊളിച്ച് പുതിയത് പണിയണമെന്ന ആവശ്യം ശക്തം. 2023 ൽ തന്നെ പൊതുമരാമത്ത് വകുപ്പും ഉൾനാടൻ ജലഗതാഗത വകുപ്പും ചേർന്ന് പാലം പൊളിച്ച് പുതിയത് നിർമിക്കാൻ തീരുമാനമെടുത്തതാണ്. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ എസ് ബിജു ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയതുമാണ്. ഉൾനാടൻ ജലഗതാഗത വകുപ്പിന്റെയും ദേശീയപാത വിഭാഗത്തിന്റെയും ഉന്നത ഉദ്യോഗസ്ഥർ 2023 സെപ്റ്റംബർ 18ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ എസ് ബിജുവിന്റെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിലാണ് തീരുമാനമെടുത്തത്. ദേശീയപാതയിൽ നീലേശ്വരം പഴയപാലം പൊളിച്ച് പുതിയത് പണിയാനും കാഞ്ഞങ്ങാട് ജില്ലാആശുപത്രിക്ക് സമീപം തോയമ്മലിൽ പുതിയപാലം പണിയാനും യോഗത്തിൽ തീരുമാനിച്ചിരുന്നു. ദേശീയപാത വിഭാഗത്തിന്റെ മാർഗരേഖ അടിസ്ഥാനമാക്കി പാലം പണിയുന്നതിന്റെ ചെലവ് ഉൾനാടൻ ജലഗതാഗത വകുപ്പ് വഹിക്കാനും പ്ലാനും എസ്റ്റിമേറ്റും ദേശീയപാത വിഭാഗം തയാറാക്കാനുമാണ് യോഗം തീരുമാനിച്ചിരുന്നത്. ഉൾനാടൻ ജലഗതാഗത വകുപ്പ് ഡയറക്ടർ, ചീഫ് എൻജിനീയർ, കാസർകോട്, കണ്ണൂർ ഡിവിഷൻ ഓഫീസർമാർ, ദേശീയപാത അതോറിറ്റി റീജ്യണൽ ഓഫീസർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. 1957ൽ നിർമിച്ച അപകടാവസ്ഥയിലുള്ള പഴയ പാലം പൊളിച്ച് പുതിയത് പണിയില്ല എന്നതാണ് ദേശീയപാത അതോറിറ്റിയുടെ നിലപാട്. പഴയപാലത്തിന്റെ അടിഭാഗം ദ്രവിച്ച നിലയിലാണ്. പാലത്തിന് മുകളിലൂടെ വാഹനത്തിൽ സഞ്ചരിക്കുമ്പോൾ കുലുക്കമുണ്ടെന്ന് യാത്രക്കാരും പറയുന്നു. അടിഭാഗത്ത് പലയിടത്തും കോൺക്രീറ്റ് അടർന്ന് വീണിട്ടുണ്ട്. കൂടുതൽ ഭാരവാഹനങ്ങൾ ഇതുവഴി വരാൻ തുടങ്ങിയാൽ പാലം തകരാനും സാധ്യതയുണ്ട്.










0 comments