ഒക്ടോ. 16-ന് കമീഷൻചെയ്യും സംസ്ഥാനത്തെ ആദ്യ ബെസ്സ് പദ്ധതി മെെലാട്ടിയിൽ ഒരുങ്ങുന്നു

ഉദുമ കഴിഞ്ഞ എൽഡിഎഫ് സർക്കാർ മെെലാട്ടിയിലുള്ള 220 കെവി സബ്സ്റ്റേഷനിൽ നിർമാണ പ്രവർത്തനമാരംഭിച്ച സംസ്ഥാനത്തെ ആദ്യ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്സ്) കമീഷനൊരുങ്ങുന്നു. പകൽ സമയത്ത് കുറഞ്ഞനിരക്കിൽ ലഭിക്കുന്ന സോളാർ വൈദ്യുതി, ബാറ്ററിയിൽ സംഭരിച്ച് രാത്രി കെഎസ്ഇബിക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി. രാത്രികാലത്തെ വൈദ്യുതി പ്രതിസന്ധിയുണ്ടാകാതിരിക്കാൻ സംസ്ഥാനത്തെ ആദ്യ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) വളരെ വേഗത്തിലാണ് പൂർത്തിയാവുന്നത്. വൈദ്യുതിമേഖല കൂടുതൽ ആധുനികവൽക്കരിക്കുന്നതിനും ഗുണമേന്മയുള്ള തടസ്സരഹിതമായ വൈദ്യുതി ലഭ്യമാക്കുന്നതിനുമാണിത്. സംസ്ഥാനത്തെ ഏറ്റവും വലിയ സൗരോർജ ഉൽപാദന നിലയമാണിത്. മെെലാട്ടിയിൽ സ്ഥാപിക്കുന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം വഴി പകൽ ലഭ്യമായ അധിക വൈദ്യുതി സംഭരിച്ച് പീക്ക് സമയത്ത് ദിനംപ്രതി അഞ്ചു ലക്ഷം യൂണിറ്റ് നൽകാൻ പദ്ധതിക്ക് കഴിയും. മുൻകൂർ പേയ്മെന്റ് നൽകാതെ താരിഫ് അടിസ്ഥാനമാക്കി ബിൽഡ് ഓൺ ഓപ്പറേറ്റ് (ബിഒഒ) മാതൃകയിൽ 135 കോടി രൂപ കേന്ദ്ര സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയിലെ ഊർജ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളിൽ ഒന്നായ ജെഎസ്ഡബ്ലിയു എനർജിക്കാണ് നിർവഹണ ചുമതല. 125 മെഗാവാട്ട് ബെസ്സ് സിസ്റ്റം പ്രവർത്തന സജ്ജമാകുന്നത്. സംസ്ഥാനത്തിന്റെ വൈദ്യുതി പൂർണമായും പുനരുപയോഗ ഊർജശ്രോതസ്സുകളിൽ നിന്നാകണമെന്ന കാഴ്ചപ്പാടിൽ 2050-ഓടെ നെറ്റ് കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുകയെന്ന കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാഴ്ചപ്പാടിലാണ് പദ്ധതി നടപ്പാക്കുന്നത്. ആഭ്യന്തര ഊർജോൽപാദനം വർധപ്പിക്കുന്നതിനും ഹരിതോർജം പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. സി എച്ച് കുഞ്ഞമ്പു എംഎൽഎയായിരിക്കെ പ്രത്യേകം താൽപര്യമെടുത്താണ് ഉദുമ മണ്ഡലത്തിലെ മെെലാട്ടിയിൽ ബെസ്സ് കൊണ്ടുവന്നത്. ആറുമാസം കൊണ്ട് പ്രവർത്തന സജ്ജമാകുമെന്ന ഉറപ്പോടെ ഫെബ്രുവരി 28ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് ശിലാസ്ഥാപനം നടത്തിയത്.










0 comments