അമീബിക് മസ്തിഷ്കജ്വരം: വിദ്യാർഥി ആശുപത്രിയിൽ
ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

ചിറ്റാരിക്കാൽ
ഈസ്റ്റ് എളേരി പഞ്ചായത്തിൽ മലാങ്കടവ് ഭാഗത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരു കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11 വയസുള്ള പെൺകുട്ടി നിലവിൽ വെന്റിലേറ്ററിലാണ്. രോഗം പിടിപെടാതിരിക്കാൻ ആവശ്യമായ ജാഗ്രതയും മുൻകരുതലും കൈക്കൊള്ളണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്. അണുബാധ ഉണ്ടായാല്‍ അഞ്ച് മുതല്‍10 ദിവസത്തിനുള്ളില്‍ രോഗലക്ഷണം പ്രകടമാകും. സാധാരണ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരാറില്ല. പനി, തലവേദന, ഓക്കാനം, ഛര്‍ദ്ദി, ബോധം നഷ്ടപ്പെടുക, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട്, വേദന, നടുവേദന എന്നിവയാണ് പ്രാരംഭ ലക്ഷണം. അപസ്മാരം, ബോധക്ഷയം, പരസ്പരബന്ധം ഇല്ലാതെ സംസാരിക്കുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. ആരംഭത്തില്‍ തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടണം. മരുന്ന് കഴിച്ചിട്ടും മാറാത്ത പനിയും മറ്റ് ലക്ഷണങ്ങളുമുണ്ടെങ്കില്‍ വിദഗ്ധ ചികിത്സ തേടണം. കിണർ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യണം. നീന്തൽ കുളങ്ങളിൽ ആഴ്ചയിൽ ഒരിക്കൽ വെള്ളം പൂർണമായും ഒഴുക്കിക്കളയുകയും വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകുകയും ചെയ്യണം. ഫിൽറ്ററുകൾ വൃത്തിയാക്കി ഉപയോഗിക്കുക. പുതിയതായി നിറയ്ക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്യണം. ടാങ്കുകൾ കൃത്യമായ ഇടവേളകകളിൽ കഴുകി വൃത്തിയായി സൂക്ഷിക്കുകയും ചെയ്ണമെന്ന് ചിറ്റാരിക്കാൽ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ അറിയിച്ചു.










0 comments