ഓവുചാൽ നിർമാണം പൂര്‍ത്തിയായില്ല മഴവെള്ളം കുത്തിയൊഴുകി ചാലിങ്കാല്‍ മൊട്ടയില്‍ സര്‍വീസ് റോഡ് തകര്‍ന്നു

പെരിയ ചാലിങ്കാലില്‍ മഴവെള്ളം കുത്തിയൊലിച്ച് സർവീസ് റോഡ് തകർന്നു. ഓവുചാൽ നിർമാണം പൂര്‍ത്തിയാക്കാതിരുന്നതിനാലാണിത്. വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണം സര്‍വീസ് റോഡിന്റെ അരിക് അടര്‍ന്ന് നീണ്ട ചാല്‍ രൂപപ്പെട്ടിരിക്കുകയാണ്. പാതയുടെ കിഴക്കുവശത്തെയും പടിഞ്ഞാറ് വശത്തെയും സര്‍വീസ് റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞതോടെ വാഹനഗതാഗതം ദുഷ്കരമായി. ഇരുഭാഗങ്ങളിലും സര്‍വീസ് റോഡിനു സമീപം ഓവുചാല്‍ നിര്‍മാണപ്രവൃത്തികള്‍ നടത്തുന്നതിനാല്‍ ബസുകളടക്കമുള്ള വലിയ വാഹനങ്ങള്‍ കടത്തിവിടുന്നില്ല. എന്നാല്‍ കാറും ഓട്ടോയും ഇരുചക്രവാഹനങ്ങളുമടക്കമുള്ള ചെറുവാഹനങ്ങള്‍ പോകുന്നുണ്ട്. ദേശീയപാത കരാര്‍ കന്പനിയായ മേഘയുടെ അനാസ്ഥ കാരണം ഓവുചാല്‍ പ്രവൃത്തി ഇഴഞ്ഞുനീങ്ങുകയാണ്. മഴ ശക്തമായതിനാല്‍ പ്രവൃത്തി താല്‍ക്കാലികമായി നിര്‍ത്തി. ഓവുചാലിനായെടുത്ത വലിയ കുഴിയില്‍ നിറഞ്ഞ വെള്ളവും സമീപ പ്രദേശങ്ങളില്‍നിന്ന് ഒഴുകിവരുന്ന വെള്ളവും സര്‍വീസ് റോഡിലെത്തി കുത്തിയൊലിക്കുന്നതാണ് സർവീസ് റോഡിന്റെ തകര്‍ച്ചയ്‌ക്ക് വഴിവയ്‌ക്കുന്നത്. മഴയ്‌ക്ക് മുന്പ് ഓവുചാല്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് മേഘ കന്പനി അധികൃതരോട് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. തകര്‍ന്ന സര്‍വീസ് റോഡിലൂടെയുള്ള വാഹനയാത്രയും കാല്‍നടയാത്രയും ഒരു പോലെ അപകടം നിറഞ്ഞതാണ്.










0 comments