ശാസ്‌ത്രത്തെ അടുത്തറിയിച്ച് ‘ക്വാണ്ടം പൂച്ച’ മടങ്ങി

കാഞ്ഞങ്ങാട്
ഫ്ളൂറസന്റിന്റെ തിളക്കത്തിനുപിന്നിലുള്ള രഹസ്യമറിയിച്ച്, ആണവഘടനമുതൽ സൗരയൂഥംവരെയുള്ള കാര്യങ്ങളുടെ ശാസ്‌ത്ര രഹസ്യങ്ങളുടെ വിവരങ്ങൾ കൃത്യമായും ലഘുവായും വിവരിച്ച് കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ ആറുദിവസമായി നടന്നുവരുന്ന ക്വാണ്ടം സയൻസ് സെന്ററിനറി പ്രദർശനം സമാപിച്ചു. ഒരുനൂറ്റാണ്ട് ലോകത്തെയും പ്രപഞ്ച വിജ്ഞാനത്തെയും മാറ്റിമറിച്ച ക്വാണ്ടം സയൻസ് വിദ്യാർഥികളെയും പൊതുജനങ്ങളെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്ര സംഘടനയാണ് ക്വാണ്ടം ശതാബ്ദി വർഷമായി പ്രഖ്യാപിച്ചത്. സംസ്ഥാനത്തുടനീളം നടക്കുന്ന ക്വാണ്ടം പൂച്ചയുടെ കേരള പര്യടനം പരിപാടിയിൽ ആറാമത്തെ പ്രദർശനമാണ് പടന്നക്കാട് നടന്നത് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സയൻസ് പോർട്ടലായ ലൂക്കയും കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുമായിരുന്നു മുഖ്യ സംഘാടകർ. കണ്ടത് പതിനായിരത്തിലധികം പേർ ആറുദിവസം കൊണ്ട് കുട്ടികളും അധ്യാപകരും പൊതുജനങ്ങളുമായി പതിനായിരത്തിലധികം പേർ പ്രദർശനം കണ്ടു. 1,115 സ്കൂളുകളിൽനിന്നും അഞ്ച് കോളേജുകളിൽ നിന്നുമായി 8,000 വിദ്യാർഥികളും 2,000 പൊതുജനങ്ങളും പ്രദർശനം കണ്ടു. സൂക്ഷ്മ ലോകത്തെക്കുറിച്ച് ആഴത്തിൽ അറിയാനും അതുവഴി പ്രപഞ്ച രഹസ്യങ്ങളുടെ ചുരുളഴിക്കാനും വഴി തുറന്നത് ക്വാണ്ടം സയൻസ് ആണ്. ക്വാണ്ടം സയൻസിലെ വിഖ്യാത ശാസ്ത്രജ്ഞനായ ഷ്രോഡിംഗറുടെ ചിന്താ പരീക്ഷണത്തിലെ പൂച്ചയായിരുന്നു പ്രദർശനത്തിലെ താരം. കോളേജിലെ ഫിസിക്സ്, കെമിസ്ട്രി യുജി. പിജി വിദ്യാർഥികളിൽനിന്ന് തെരെഞ്ഞെടുത്ത നൂറ് കുട്ടികൾ സയൻസ് കമ്മ്യൂണിക്കേറ്റർമാരായി പ്രവർത്തിച്ചു. സമാപനയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു.ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണൻ കൈരളി അധ്യക്ഷനായി. കേരള കേന്ദ്ര സർവകലാശാല പ്രിൻസിപ്പൽ ഡോ.വിൻസൻ്റ് മാത്യു, നീലേശ്വരം കാർഷിക കോളേജ് ഡീൻ ഡോ. സജിത റാണി, കോളേജ് മാനേജർ കെ രാമനാഥൻ, ഡോ. കെ സി കെ രാജ , അസി. പ്രൊഫസർ എ മോഹനൻ, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി പി യു മിഥുൻ , കൊടക്കാട് നാരായണൻ, പ്രഫ. എം ഗോപാലൻ, ഡോ. കെ എം ശ്രീകുമാർ, എ എം ബാലകൃഷ്ണൻ,വി ടി കാർത്യായനി എന്നിവർ സംസാരിച്ചു.










0 comments