ആറന്മുള വള്ളസദ്യയ്ക്ക് നാളെ തുടക്കം

പത്തനംതിട്ട
ഇത്തവണത്തെ ആറന്മുള വള്ളസദ്യയ്ക്ക് ഞായറാഴ്ച തുടക്കമാകും. 60 ദിവസം നീളുന്ന വള്ളസദ്യ സെപ്‌തംബർ 16ന് അവസാനിക്കും. ഏകദേശം 56 ദിവസം വഴിപാട് സദ്യയുണ്ടാകും. മുൻവർഷങ്ങളെ അപേക്ഷിച്ച് ദിവസങ്ങൾ കുറവായതിനാൽ പ്രതിദിനം ശരാശരി 12 മുതൽ 16 വരെ വള്ളസദ്യകൾ നടക്കും. പകൽ 12ന് ദേവസ്വംമന്ത്രി കെ മുരളീധരൻ വള്ളസദ്യ ഉദ്ഘാടനം ചെയ്യും. പാസ് മൂലം നിയന്ത്രിച്ചാണ് സദ്യയ്ക്കുള്ള പ്രവേശനം. ഇടക്കുളം മുതൽ ചെന്നിത്തല വരെയുള്ള 51 പള്ളിയോടങ്ങൾ സദ്യയിൽ പങ്കെടുക്കും. ഞായർ രാവിലെ ഏഴിന് കൊടിമരച്ചുവട്ടിൽ വഴിപാടുകാരൻ നെൽപ്പറ നിറയ്ക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. ഇതുവരെ 500 സദ്യകൾ ബുക്ക് ചെയ്തു. ഇത്തവണ 550 സദ്യയുണ്ടാകുമെന്നാണ് പ്രതീക്ഷ. ആദ്യദിനം 10 വള്ളസദ്യ നടക്കും. 20 സദ്യാലയങ്ങളിലായാണ് നടത്തുക. 16 കരാറുകാരാണ് സദ്യ തയ്യാറാക്കുന്നത്. കെഎസ്ആർടിസി ബജറ്റ് ടൂറിസം വഴി ദിവസേന എട്ട് ബസുകൾ വീതവും ആറന്മുളയിൽ എത്തും. ഇവർക്കായി പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ സദ്യ സജ്ജമാക്കിയിട്ടുണ്ട്. സദ്യയ്ക്കുള്ള സ്പെഷ്യൽ പാസ് തെക്കേടത്ത് ഇല്ലം സദ്യാലയത്തിൽ തിങ്കൾ മുതൽ ലഭ്യമാകും. പാസൊന്നിന് 300 രൂപയാണ്. ആഗസ്റ്റ് 26ന് തിരുവോണത്തോണി എത്തും. 30നാണ് ഉതൃട്ടാതി ജലോത്സവം. സെപ്‌തംബർ നാലിന് അഷ്‌ടമി രോഹിണി വള്ളസദ്യ നടക്കും.










0 comments