മാറില്ല, അപ്പർ കുട്ടനാടിന്റെ ഇൗ ചുവന്നമണ്ണ്

ടി എ റെജി കുമാർ
Published on Apr 06, 2026, 12:16 AM | 1 min read
തിരുവല്ല
അപ്പർ കുട്ടനാടൻ മണ്ണ് മാറാത്തവിധം ചുവന്നിട്ട് രണ്ടര ദശാബ്ദക്കാലം. ഇന്നുമതിന് നിറവ്യത്യാസങ്ങളൊന്നുമില്ല. അതിനു മുകളിൽ എക്കലിടാൻ അഭിനവദേഹികളുടെ ‘യന്ത്രക്കെെകൾ'ക്കാവില്ലെന്ന് ഉറപ്പിക്കുന്നതാണ് ആ മണ്ണിൽ കണ്ട ഇടതുതേരോട്ടം. എൽഡിഎഫ് സ്ഥാനാർഥി മാത്യു ടി തോമസ് തിരുവല്ലയ്‌ക്ക് കേവലമൊരു സ്ഥാനാർഥി മാത്രമല്ല, അവരുടെ സുഖദുഃഖങ്ങളിൽ ഒപ്പമുള്ള കൂടെപ്പിറപ്പാണ്.
തിരുവല്ലയിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ഒന്നൊന്നായി അക്കമിട്ട് നിരത്തിയാണ് പ്രചാരണത്തിൽ എൽഡിഎഫ് മുന്നേറിയത്. 11 പഞ്ചായത്തും തിരുവല്ല നഗരസഭയുമടങ്ങുന്ന മണ്ഡലത്തിലെ 239 ബൂത്തുകളിലും ചിട്ടയാർന്ന പ്രവർത്തനങ്ങളാണ് എൽഡിഎഫ് കാഴ്‌ചവച്ചത്. ആറുദിവസം നീണ്ട സ്വീകരണ പര്യടനം അക്ഷരാർഥത്തിൽ നാടിനാഘോഷമായി. സ്‌ത്രീകളുടെയും കുട്ടികളുടെയുമടക്കം വലിയ നിരയാണ് കണ്ടത്.
തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് അസത്യങ്ങളും അപവാദ പ്രചാരണങ്ങളും അഴിച്ചുവിട്ട് വോട്ടർമാരിൽ തെറ്റിദ്ധാരണ പരത്തി നേട്ടമുണ്ടാക്കാനുള്ള നിക്ഷിപ്‌ത താൽപര്യക്കാരുടെ നീക്കവും പൊളിഞ്ഞു. വികസനവിരോധികളെ തുറന്നുകാട്ടാനും എൽഡിഎഫിനായി. വർഗീയ കാർഡിറക്കി തുടർവിജയത്തെ അട്ടിമറിക്കാനുള്ള ശ്രമവും ക്ലച്ചുപിടിച്ചില്ല. വികസനം മാത്രമായിരുന്നു എവിടെയും ചർച്ച. ഉപദേശിക്കടവ് പലം, വെള്ളപ്പൊക്കത്തിൽ തകർന്ന കോമളം പാലത്തിന്റെ പുനർനിർമാണം, ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമിച്ച റോഡുകൾ, മല്ലപ്പള്ളി ആശുപത്രി കെട്ടിട സമുച്ചയം എല്ലാം വിലയിരുത്തപ്പെട്ടു.
യുഡിഎഫിൽ സ്ഥാനാർഥിയെ നിശ്‌ചയിച്ചപ്പോൾ തുടങ്ങിയ അസ്വാരസ്യത്തിൽനിന്ന് ഇന്നും അവർ കരകയറിയിട്ടില്ല. തനിക്ക് സീറ്റുതരാതെ കബളിപ്പിക്കുകയായിരുന്നുവെന്ന് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് മുതിർന്ന നേതാവ് ജോസഫ് എം പുതുശേരി പറഞ്ഞത് പരസ്യമായാണ്. കോടികൾ മുടക്കിയാണ് എൻഡിഎ സ്ഥാനാർഥിയുടെ പ്രചാരണം.










0 comments