കാറ്റ്
പന്തളം തെക്കേക്കരയിൽ വ്യാപക നാശം

പന്തളം
വേനൽ മഴയോടൊപ്പം വീശിയ കനത്ത കാറ്റിൽ പന്തളം തെക്കേക്കരയിൽ വ്യാപക നാശം. പന്തളം തെക്കേക്കര കെഎസ്ഇബി പരിധിയിലുള്ള പറപ്പെട്ടി, കൃഷിഭവൻ മേഖലകളിലും തുമ്പമൺ പഞ്ചായത്ത് ഓഫീസിന് സമീപവും മരങ്ങൾ കാറ്റത്ത് കടപുഴകി വീണു. തുമ്പമൺ, കീരുകുഴി, ചന്ദനപ്പള്ളി റോഡിലാണ് മരങ്ങൾ റോഡിലേക്കും കെഎസ്ഇബിയുടെ പോസ്റ്റുകൾക്കും ലൈനുകൾക്കും മുകളിലേക്കും വീണ് വ്യാപകമായ നാശം ഉണ്ടായത്. കെഎസ്ഇബി ഓഫീസിന് സമീപമുള്ള എൽപി സ്കൂളിന് മുൻവശത്ത് ആഞ്ഞിലിമരം കടപുഴകി വീണ് ലൈനും പോസ്റ്റും തകർന്നു. പന്തളം തെക്കേക്കര കൃഷിഭവന് സമീപവും മരം ലൈനിലേക്ക് വീണു നാശമുണ്ടായി. 12 ഓളം എൽപി പോസ്റ്റുകളും, ഒരു എച്ച് ടി പോസ്റ്റും 20ലധികം ലൈനുകളും തകർന്നതായി പന്തളം തെക്കേക്കര കെഎസ്ഇബി അധികൃതർ അറിയിച്ചു. പലയിടങ്ങളിലും മരങ്ങൾ മുറിച്ചുമാറ്റി വൈദ്യുതി പുനസ്ഥാപിക്കുന്നതിന് മണിക്കൂറുകൾ എടുത്തു. ചിലയിടങ്ങളിൽ അഗ്‌നിരക്ഷാസേനയുടെ സഹായം തേടിയാണ് കെഎസ്ഇബി അധികൃതർ മരങ്ങൾ മുറിച്ച് മാറ്റിയത്. ഒന്ന്, രണ്ട് ഭാഗങ്ങളിൽ അഗ്‌നിരക്ഷാസേനയ്‌ക്ക് മുറിക്കാൻ പറ്റാത്ത നിലയിൽ മരങ്ങൾ മുകളിൽ കുടുങ്ങി നിൽക്കുന്നതിനാൽ ഇവിടെ വൈദ്യുതി പുനസ്ഥാപിക്കുന്നതിന് സാധിച്ചില്ല.
ചിത്രങ്ങൾ
പന്തളം തെക്കേക്കര കെഎസ്ഇബി പരിധിയിൽ വിവിധ ഇടങ്ങളിൽ മരങ്ങൾ വീണ് വൈദ്യുതി ലൈനുകളും പോസ്റ്റുകളും തകർന്ന നിലയിൽ










0 comments