കേവല ഭൂരിപക്ഷമില്ലാതെ 13 പഞ്ചായത്ത്
തരംഗം പ്രചാരണം മാത്രം


സി ജെ ഹരികുമാർ
Published on Dec 14, 2025, 01:42 PM | 1 min read
പത്തനംതിട്ട
ജില്ലയിൽ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ പഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗമെന്നത് പ്രചാരണം മാത്രം. വോട്ടിങ് നടന്ന 53 പഞ്ചായത്തിൽ 34 പഞ്ചായത്തിൽ യുഡിഎഫ് മുന്നിലെത്തിയപ്പോൾ 11 പഞ്ചായത്തിൽ എൽഡിഎഫ് വിജയം നേടി.
എൽഡിഎഫ് വിജയിച്ച പഞ്ചായത്തുകളിൽ കേവല ഭൂരിപക്ഷം മുഴുവൻ പഞ്ചായത്തുകളിലും ഒറ്റയ്‌ക്ക് നേടിയപ്പോൾ യുഡിഎഫിന്റെ 34ൽ 13 പഞ്ചായത്തിൽ മുന്നണിക്ക് കേവല ഭൂരിപക്ഷം ഒറ്റയ്‌ക്ക് നേടാനായിട്ടില്ല. ഇതോടെ ചിലയിടങ്ങളിൽ ഭരണം നേടാനായി സ്വതന്ത്രരുടെ ഉൾപ്പടെ പിന്തുണ തേടേണ്ടി വരും. കവിയൂർ, നാരങ്ങാനം, നെടുംമ്പ്രം, നിരണം പഞ്ചായത്തുകളിൽ ഒപ്പത്തിനൊപ്പമാണ് മുന്നണികൾ. കവിയൂരിൽ എൽഡിഎഫും എൻഡിഎയും അഞ്ച് വാർഡുകൾ വീതം നേടി ഒപ്പത്തിനൊപ്പം നിൽക്കുന്നു. നെടുമ്പ്രത്തും ആറ് വീതം വാർഡുകൾ നേടി എൽഡിഎഫും എൻഡിഎയും ഒപ്പത്തിനൊപ്പമാണ്. നിരണത്ത് ആറ് വീതം വാർഡുകൾ നേടി എൽഡിഎഫും യുഡിഎഫും തുല്യത പാലിക്കുന്നു. രണ്ട് സ്വതന്ത്രമാർ വിജയിച്ച ഇവിടെ ഭരണത്തിൽ ഇവരുടെ സാന്നിധ്യം നിർണായകമാകും. നാരങ്ങാനത്ത് ആറ് വീതം വാർഡുകൾ നേടി യുഡിഎഫും എൻഡിഎയും തുല്യത പാലിക്കുന്നു. എല്‍ഡിഎഫിന്റെ അടിത്തറയാകെ തകര്‍ന്നുപോയിരിക്കുന്നുവെന്ന തരത്തിലുള്ള വാർത്തകൾ വെറും പ്രചാരണം മാത്രമാണെന്നാണ് കണക്കുകൾ വ്യക്‌തമാക്കുന്നത്.
ശബരിമല ഉൾപ്പെടുന്ന പെരുനാട് പഞ്ചായത്തിൽ എൽഡിഎഫ് ഭരണം നിലനിർത്തി. ബിജെപിയുടെ രണ്ട് സിറ്റിങ് സീറ്റുുകൾ എൽഡിഎഫ് പിടിച്ചെടുത്തു. സന്നിധാനം ഉൾപ്പെടുന്ന വാർഡിലും എൽഡിഎഫിനാണ് ജയം.










0 comments