നിരാശയുടെ ചുളപറിച്ച് കോൺഗ്രസും മാധ്യമങ്ങളും
ചക്കവീണു; പക്ഷേ ‘ഒത്തില്ല’

ആർ ഹരീഷ്
Published on Feb 27, 2026, 12:05 AM | 1 min read
പത്തനംതിട്ട
ജനറൽ ആശുപത്രിയിൽ ചക്കവീണ സംഭവം ‘പൊക്കിയെടുത്ത്’ നാട്ടിൽ കലാപമുണ്ടാക്കാനുള്ള കോൺഗ്രസ്– മാധ്യമശ്രമം ഫലം കണ്ടില്ല. സംഗതി ക്ലച്ചുപിടിക്കാത്തതിനാൽ ‘ചക്ക താഴെയിട്ട്’ നേതാക്കളടക്കം തലയൂരി. പത്തനംതിട്ട ജനറൽ ആശുപത്രി വളപ്പിൽ തണലേകിയ പ്ലാവിലെ (ബഡ്) വാട്ടച്ചക്കയാണ് ചികിത്സയ്‌ക്ക് എത്തിയ ഓമല്ലൂർ സ്വദേശിയായ വയോധികന്റെ തോൾചേർന്ന് വീണത്. ബുധൻ ഉച്ചയ്‌ക്കാണ് സംഭവം. ഇദ്ദേഹത്തിന്റെ ചെവിയുടെ വശത്ത് ചെറിയ പോറലേറ്റു. ആശുപത്രി അധികൃതർ ഉടൻതന്നെ ഇദ്ദേഹത്തിന് ആവശ്യമായ ചികിത്സ നൽകി. വാർധക്യസഹജമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാൽ ഒരുദിവസം കിടത്തിച്ചികിത്സ കഴിഞ്ഞിട്ടേ പോകാവൂമെന്ന് അധികൃതർ അറിയിച്ചു. വൈകിട്ടോടെ സംഭവം കോൺഗ്രസ് നേതാക്കളുടെയും ചെവിയിലെത്തി. ചക്ക വീഴ്‌ച ആരോഗ്യമേഖലയുടെ വീഴ്‌ചയാക്കാനായി പിന്നെ ശ്രമം. വ്യാഴം പുലർന്നപ്പോഴേക്കും കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു എത്തി വയോധികന് ഒപ്പമുള്ള വീഡിയോ എടുത്തു. ‘ടൂളി’നാവശ്യമായ പ്രതികരണമൊന്നും രോഗിയിൽനിന്നോ ബന്ധുക്കളിൽനിന്നോ കിട്ടാതായതോടെ കെപിസിസി നേതാവ് സ്ഥലംകാലിയാക്കി.
ഇതിനിടെ പ്ലാവിൻചോട്ടിൽ മറ്റൊരു സീൻ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും മറ്റ് രണ്ടുപേരും മുദ്രാവാക്യം വിളിക്കുന്നു. ചില വാർത്തചാനലുകളെയും ചട്ടംകെട്ടി നിർത്തിയിട്ടുണ്ട്. അവർ യൂത്ത് കോൺഗ്രസിന്റെ ആവശ്യം റിപ്പോർട്ട് ചെയ്യുകയാണ് ‘ജനറൽ ആശുപത്രിയിൽ ചക്ക വീണ സംഭവത്തിൽ വീണ രാജിവയ്‌ക്കണം’.










0 comments