ആറന്മുള വള്ളസദ്യ
പള്ളിയോട സേവാസംഘവുമായി അഭിപ്രായ വ്യത്യാസമില്ല: ദേവസ്വം ബോർഡ്

പത്തനംതിട്ട
ആറന്മുള വള്ളസദ്യയുമായി ബന്ധപ്പെട്ട് പള്ളിയോട സേവാസംഘവും തിരുവിതാംകൂർ ദേവസ്വം ബോർഡും തമ്മിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് ബോർഡ് അറിയിച്ചു. പരസ്പര സഹകരണത്തോടെയാണ് ദേവസ്വം ബോർഡും പള്ളിയോട സേവാസംഘവും മുന്നോട്ട് പോകുന്നത്. ഫെബ്രുവരി 19നും ജൂൺ 10നും തിരുവനന്തപുരം നന്തൻകോട് ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് ഒരു വള്ളസദ്യ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് ഏറ്റെടുത്ത് നടത്താൻ തീരുമാനമെടുത്തത്. ആദ്യയോഗത്തിൽ ആറന്മുള ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്, സെക്രട്ടറി, മൂന്ന് ക്ഷേത്ര ഉപദേശ സമിതിയംഗങ്ങൾ എന്നിവരും ജൂണിലെ യോഗത്തിൽ പള്ളിയോട സേവാസമിതി പ്രസിഡന്റ്, സെക്രട്ടറി, ക്ഷേത്ര ഉപദേശക സമിതിയിലെ മൂന്നംഗങ്ങൾ എന്നിവരും പങ്കെടുത്തിരുന്നു. ഈ യോഗ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരു വള്ളസദ്യ ബോർഡ് നേരിട്ട് ഏറ്റെടുത്ത് നടത്താൻ തീരുമാനമെടുത്തത്. ആറന്മുള വള്ളസദ്യ തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തണമെന്ന ഹൈക്കോടതി നിർദേശത്തിന്റെകൂടി അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. പള്ളിയോട സേവാസംഘത്തിന്റെ അറിവില്ലാതെയാണ് ദേവസ്വം ബോർഡ് വള്ളസദ്യ നടത്താൻ തീരുമാനിച്ചതെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ആചാര, വിശ്വാസങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് ആറന്മുള വള്ളസദ്യ വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് കൈക്കൊണ്ടതെന്നും പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത്, അംഗം അഡ്വ. എ അജികുമാർ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.










0 comments