ട്രെയിനോടും പാളത്തിൽ മൃഗമോടും നേരത്ത്

വാളയാറിനും എട്ടിമടയ്-ക്കുമിടയിൽ തെർമൽ കാമറയിൽ പതിഞ്ഞ വന്യമൃഗങ്ങളുടെ ദൃശ്യങ്ങൾ (എഐ ഉപയോഗിച്ച് വലുതാക്കിയപ്പോൾ)
എസ് നന്ദകുമാർ
Published on Aug 08, 2026, 01:07 AM | 1 min read
വാളയാർ
പുള്ളിപ്പുലി, കരിമ്പുലി, ആനക്കൂട്ടം,ചെന്നായകൂട്ടം, കരടി, കാട്ടുപന്നികൾ, മാൻകൂട്ടം, രാജവെമ്പാല.... പറഞ്ഞുവരുന്നത് മൃഗശാലയിലെ കാഴ്ചകളല്ല. പാലക്കാട് നിന്നും കോയമ്പത്തൂർ ഭാഗത്തേക്ക് പോകുന്ന എ, ബി ലൈൻ റെയിൽ പാളങ്ങളിൽ റെയിൽവേ സ്ഥാപിച്ച തെർമൽ സിസിടിവി, എച്ച് ഡി സിസിടിവി എന്നിവയിലെ ദൃശ്യങ്ങളാണ്. കടുവയും പുലിയും ഒഴികെയുള്ള ഒട്ടുമിക്ക വന്യമൃഗങ്ങളും കഞ്ചിക്കോട് മുതൽ എട്ടിമട വരെയുള്ള പാളത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിൽ പുള്ളിപ്പുലികളും കരിമ്പുലിയും ഒന്നിച്ച് മേയുന്നതും ബി ലൈൻ പാളം മറികടന്ന് പോകുന്നതും രാത്രി പുലികൾ കടിപിടി കൂടുന്നതും ദൃശ്യങ്ങളിൽ കാണാം. ആനക്കൂട്ടം രാത്രി നിരവധി തവണ റെയിൽപാളം മറികടന്ന് എത്തും. പാളത്തിൽ ജീവനക്കാർ പണിയെടുക്കുന്ന സമയം അപ്പുറത്തെ വഴിയിലൂടെ ആനകൾ കടന്നുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. തെർമൽ കാമറയിലെ ദൃശ്യങ്ങളിൽ മുഖം വ്യക്തമായില്ലെങ്കിലും അതിനോട് ചേർന്ന് സ്ഥാപിച്ച എച്ച്ഡി കാമറയിൽ പല മൃഗങ്ങളുടെയും ദൃശ്യം വ്യക്തമായി കാണും. റെയിൽവേ ഉദ്യോഗസ്ഥരുടെ പതിവ് യോഗത്തിലാണ് ദൃശ്യങ്ങൾ പരിശോധിച്ചത്. കഞ്ചിക്കോട് മുതൽ എട്ടിമടവരെയുള്ള ട്രാക്ക്മാൻമാർ ജീവൻ പണയംവച്ചാണ് ജോലി ചെയ്യുന്നതെന്ന് ഇതോടെ വ്യക്തമായി.
എന്താണ് തെർമൽ കാമറ
റെയിൽവേ പാളങ്ങളിൽ "ഇൻഫ്രറെഡ് ചൂട്" തിരിച്ചറിഞ്ഞ് രാത്രിയിലും മഴയിലും മൂടൽ മഞ്ഞിലും ആളുകളെയോ മൃഗങ്ങളെയോ തിരിച്ചറിയാൻ സാധിക്കും. വലിയ മൃഗങ്ങൾ പാളത്തിന്റെ അടുത്തെത്തിയാൽ കൺട്രോൾ റൂമിലേക്ക് തൽക്ഷണം സന്ദേശം പോകും. ആവശ്യമെങ്കിൽ ലോക്കോ പൈലറ്റിനും വിവരം കൈമാറും. പാളത്തിലെ അട്ടിമറി, മോഷണം എന്നിവരും തെർമൽ ക്യാമറ വഴി തിരിച്ചറിയാം. കേരളം–തമിഴ്നാട് അതിർത്തി മേഖലയായ കഞ്ചിക്കോട്, വാളയാർ, മധുക്കര ഭാഗത്തെ കാടുകളിലെ വന്യമൃഗങ്ങളുടെ സഞ്ചാരം ഉള്ളതിനാൽ സുരക്ഷ വർധിപ്പിക്കാനായി നിരവധി തെർമൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.










0 comments