രുചിക്കൂട്ട്
നാവിൽ കപ്പലോട്ടും, ഈ വനസുന്ദരി

വനസുന്ദരി ചിക്കൻ വിളമ്പുന്ന കുടുംബശ്രീ അംഗങ്ങൾ
അരുൺ എം സുനിൽ
Published on May 21, 2026, 12:31 AM | 1 min read
അഗളി
ദോശയും വനസുന്ദരിയും ചേർത്ത് ഒന്ന് പിടിപ്പിച്ചാലുണ്ടല്ലോ, കഴിച്ചവരുടെയൊന്നും നാവിൽനിന്ന് ആ രുചി വിട്ടുപോകില്ല. അട്ടപ്പാടിയുടെ തനത് രുചിക്കൂട്ടിന്റെ പെരുമ സംസ്ഥാനമാകെ എത്തിച്ച വിഭവമാണ് വനസുന്ദരി ചിക്കൻ. അട്ടപ്പാടിയിലെ ഗോത്രവിഭാഗക്കാർ ഭക്ഷണം പാകം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന കോയി ജീരകം എന്ന ഔഷധസസ്യമാണ് പ്രധാന ചേരുവ. അട്ടപ്പാടി ഉന്നതിയിൽ സുലഭമായി കാണുന്നതാണ് കോയി ജീരകയെന്ന കാട്ടുജീരകം. സുഗന്ധവും രുചിയുമുള്ളതാണ് ഈ സസ്യം. കോയി ജീരകത്തിനൊപ്പം പച്ചക്കുരുമുളക്, പച്ചക്കാന്താരി, മല്ലിയില, പുതിനയില, ഇഞ്ചി എന്നിവയെല്ലാം ചേർത്ത് പച്ചമസാലയിൽ ഉണ്ടാക്കുന്ന ഈ വിഭവം വനസുന്ദരി ഹെർബൽചിക്കൻ എന്ന പേരിൽ കുടുംബശ്രീയാണ് വിപണിയിലിറക്കിയത്. രാസ ചേരുവകളോ എണ്ണയോ കൃത്രിമ നിറങ്ങളോ ചേർക്കാത്തതും പ്രചാരമേറ്റുന്നു. ആദിവാസി സമഗ്ര വികസന പദ്ധതിയിൽ ഉപജീവന പ്രവർത്തനങ്ങളാണ് വനസുന്ദരി ചിക്കന്റെ പിറവിക്ക് പിന്നിൽ. കുടുംബശ്രീ കഫേ വഴിയാണ് ഇത് പ്രചാരം നേടിയത്. മുൻ മന്ത്രി എം ബി രാജേഷടക്കം വനസുന്ദരി ചിക്കന്റെ ആസ്വാദകനാണ്. സരസ്, കേരളീയം മേളകളിൽ വനസുന്ദരി ചിക്കൻ വഴി കുടുംബശ്രീ യൂണിറ്റുകൾക്ക് 2024– -25ൽ 53 ലക്ഷവും 2025-– 26ൽ 54 ലക്ഷം രൂപയുടെയും വരുമാനം ഉണ്ടായതായി കുടുംബശ്രീ പ്രത്യേക പദ്ധതി ഉപജീവനവിഭാഗം മേധാവി കെ പി കരുണാകരൻ പറഞ്ഞു. മിക്ക ഫുഡ് കോർട്ടുകളിലും സരസ് മേളകളിലും മികച്ച ട്രൈബൽ കഫേ യൂണിറ്റായി അട്ടപ്പാടി വനസുന്ദരി കഫേ മാറുന്നുണ്ട്.










0 comments