2011ൽ 13 പേർ മരിച്ച ത്രാങ്ങാലി വെടിക്കെട്ടുപുര സ്‌ഫോടനത്തിന്റെ ഓർമയിൽ കവളപ്പാറ കുഞ്ഞിക്കണ്ണൻ
‘വെടിക്കെട്ട് ഭയമാണ് ’

കവളപ്പാറ കുഞ്ഞിക്കണ്ണൻ

സ്വന്തം ലേഖകൻ
Published on Apr 23, 2026, 12:40 AM | 1 min read
ഒറ്റപ്പാലം
2011 ഫെബ്രുവരി ഒന്ന്– ത്രാങ്ങാലിയെ ദുരന്തഭൂമിയാക്കിയ വൈകുന്നേരം. തൃശൂർ മിണാലൂർ കുറ്റിയങ്കാവ് പൂരത്തിനുള്ള വെടിക്കോപ്പ് നിർമാണശാല കത്തിയമർന്നു. നിളയോരത്ത് 13 മനുഷ്യർ വെന്തുമരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. വാണിയംകുളം ത്രാങ്ങാലി സ്വദേശി കുഞ്ഞിക്കണ്ണന്റേതായിരുന്നു കേന്ദ്രം. ചൊവ്വാഴ്‌ച വെടിക്കെട്ടുപുര സ്‌ഫോടനമുണ്ടായ മുണ്ടത്തിക്കോടിന്റെ സമീപത്താണ് കുറ്റിയങ്കാവ്. ആ അപകടം കുഞ്ഞിക്കണ്ണന്റെ ജീവിതം മാറ്റി. തിരുവമ്പാടി വിഭാഗത്തിന്റെ വെടിമരുന്നുശാല കത്തിയമർന്ന ദുരന്തത്തിൽ പകച്ചുനിൽക്കുകയാണ് അദ്ദേഹം. ‘എനിക്കും വീട്ടുകാർക്കും വെടിക്കെട്ട് ഭയമാണ്. ഇനിയൊരു ദുരന്തം ഉണ്ടാകാതിരിക്കട്ടെ’– വെടിക്കെട്ടിന്റെ ആശാൻ എന്നറിയപ്പെട്ട വാണിയംകുളം ത്രാങ്ങാലി സ്വദേശിയായ കുഞ്ഞിക്കണ്ണൻ പറഞ്ഞു. കുറ്റിയങ്കാവിലാണ് കുഞ്ഞിക്കണ്ണൻ ആദ്യമായി വെടിക്കെട്ടിന് നേതൃത്വം നൽകിയത്. തൃശൂർ പൂരം, ഉത്രാളിക്കാവ് പൂരം, കുറ്റിയങ്കാവ്, ചേലക്കര അന്തിമഹാകാളൻ, തിരുവില്വാമല പറക്കോട്ടുകാവ്, ആറാട്ടുപുഴ, ചിനക്കത്തൂർക്കാവ്, നെന്മാറ, മണപ്പുള്ളിക്കാവ്, ആരിയങ്കാവ് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പൂരങ്ങളിൽ വെടിക്കെട്ടിന് തിരികൊളുത്തി. മാതാപിതാക്കളിൽനിന്നാണ് വെടിക്കെട്ട് സാമഗ്രികളുടെ നിർമാണം പഠിച്ചത്. വീടിനടുത്തുള്ള ത്രാങ്ങാലി പാടത്തായിരുന്നു ആദ്യ പരീക്ഷണം. പിന്നീട് മണ്ണിലും ആകാശത്തും പൂരാവേശം പടർത്തിയ കവളപ്പാറ കുഞ്ഞിക്കണ്ണൻ ഉത്സവപ്രേമികളുടെയും ഉത്സവ കമ്മിറ്റിക്കാരുടെയും പ്രിയപ്പെട്ടവനായി.










0 comments