ചെന്തുണ്ടിൽ പുലി കൂട്ടിലായി


സ്വന്തം ലേഖകൻ
Published on Jan 25, 2026, 02:00 AM | 1 min read
മണ്ണാർക്കാട്
തച്ചമ്പാറ പൊന്നംകോട് ചെന്തുണ്ടിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ മണിക്കൂറുകൾക്കകം പുലി കുടുങ്ങി. അഞ്ച് വയസ്സുള്ള ആൺപുലിയാണ് കെണിയിൽപ്പെട്ടത്. ഇതോടെ പുലി ഭീതിയിൽ കഴിയുന്ന പ്രദേശവാസിക്ക് ആശ്വാസമായി. ശനി രാവിലെ ആറോടെ പ്രദേശവാസിയാണ് കൂട്ടിൽ പുലി അകപ്പെട്ടുകിടക്കുന്നത് കണ്ടത്. ഉടനെ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിയടങ്ങിയ കൂട് ലോറിയിൽ കയറ്റി മണ്ണാർക്കാട് ഡിവിഷൻ ഓഫീസിലെത്തിച്ചു. മൃഗഡോക്ടർ കെ ഡേവിഡിന്റെ നേതൃത്വത്തിൽ പരിശോധിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. പരിക്കുകളൊന്നുമില്ല. പ്രത്യേക നിരീക്ഷണത്തിനുശേഷമേ പുലിയെ കാട്ടിൽ കൊണ്ടുപോയി വിടുകയുള്ളൂവെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു. മണ്ണാർക്കാട് ഡിഎഫ്ഒ, റേഞ്ച് ഓഫീസർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർമാർ എന്നിവർ സ്ഥലത്തെത്തിയിരുന്നു. ചെന്തുണ്ട് പ്രദേശത്ത് വേറെയും പുലി ഉണ്ടെന്നും കൂട് സ്ഥിരമായി ഇവിടെ സ്ഥാപിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. ചെന്തുണ്ട് ഈറ്റത്തോടൻ റെജിയുടെ പശുക്കുട്ടിയെ വെള്ളിയാഴ്‌ച വെളുപ്പിന് പുലി പിടിച്ചിരുന്നു. പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. കെ ശാന്തകുമാരി എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച്. പ്രദേശത്ത് ഉടൻ കൂട് സ്ഥാപിക്കുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചു. വെള്ളി രാത്രി ഏഴാേടെയാണ് വനം വകുപ്പ് റെജിയുടെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ കൂട് സ്ഥാപിച്ചത്. നായയെയാണ് ഇരയായി കൂട്ടിൽ കെട്ടിയത്. വെള്ളിയാഴ്ച രാത്രിയോടെ തന്നെ പുലി കൂട്ടിൽ കുടുങ്ങുകയായിരുന്നുവെന്നാണ് നിഗമനം.










0 comments