● അടച്ചുപൂട്ടിയ ഷുഗർ ഫാക്‌ടറിക്ക് പുതുജീവനാകും ● ലക്ഷ്യമിടുന്നത് പ്രതിദിനം 13,500 കെയ്സ് മദ്യം ● നാനൂറോളം പേർക്ക് ജോലി ലഭിക്കുും ● സ്പിരിറ്റ് ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കൾ എത്തിക്കുക പുറത്തുനിന്ന്
വിദേശമദ്യ പ്ലാന്റിന് ഇന്ന് കല്ലിടും

വാളയാർ
മേനോൻപാറയിൽ സർക്കാർ നിയന്ത്രണത്തിലുള്ള മലബാർ ഡിസ്റ്റിലറീസിൽ ഇന്ത്യൻ നിർമിത വിദേശമദ്യ ബ്ലെന്റിങ് ആൻഡ് ബോട്ടിലിങ് പ്ലാന്റിന് തിങ്കൾ പകൽ 11.30ന് മന്ത്രി എം ബി രാജേഷ് കല്ലിടും. മന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷനാകും. ഇതോടെ രണ്ടുപതിറ്റാണ്ടായി അടഞ്ഞുകിടന്ന ഷുഗർ ഫാക്‌ടറിക്ക് പുതുജീവനാകും. 117 ഏക്കറിൽ സ്ഥിതിചെയ്യുന്ന ഷുഗർ ഫാക്ടറി 2002ൽ ഫാക്ടറി പൂട്ടിയപ്പോൾ എഴുനൂറിലേറെ തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമായത്. വി എസ് സർക്കാരിന്റെ നേതൃത്വത്തിൽ സഹകരണ സ്ഥാപനമായ ഷുഗർ ഫാക്ടറി കമ്പനിയാക്കി സർക്കാരിന്റെ പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഒരുക്കംതുടങ്ങി. എന്നാൽ, പിന്നീടുവന്ന യുഡിഎഫ് സർക്കാർ ഷുഗർ ഫാക്ടറിയെ മറന്നു. ഒന്നാം പിണറായി സർക്കാർ ഫാക്ടറിയെ കെഎസ്ബിസി വെയർഹൗസാക്കി. ഇതിനിടയിൽ സർക്കാരിന്റെ നേതൃത്വത്തിൽ പല സംരംഭങ്ങളും ഷുഗർ ഫാക്ടറിയിൽ ആരംഭിക്കാൻ ആലോചന നടത്തി. എക്‌സൈസ് മന്ത്രിമാരായ എം വി ഗോവിന്ദന്റെയും എം ബി രാജേഷിന്റെയും ശ്രമങ്ങളും എ പ്രഭാകരൻ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു എന്നിവരുടെ ഇടപെടലിലുമാണ് 25.90 കോടി ചെലവുവരുന്ന വിദേശ നിർമിത മദ്യ ബ്ലെന്റിങ് ആൻഡ് ബോട്ടിലിങ് പ്ലാന്റിന് അനുമതി ലഭിച്ചത്. ബ്ലെന്റിങ് ചെയ്യാനുള്ള സ്പിരിറ്റ് ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കൾ പുറത്തുനിന്നാണ് എത്തുക. ഷുഗർ ഫാക്ടറിയിലെ 75,000 ചതുരശ്രഅടി വിസ്തൃതിയുള്ള പ്രധാന കെട്ടിടത്തിലാണ് പ്ലാന്റ്‌ക.പ്രതിദിനം 13,500 കെയ്സ് മദ്യം ഉൽപ്പാദിപ്പിക്കും. കെല്ലിനാണ് നിർമാണച്ചുമതല. 10 മാസത്തിനകം നിർമാണം പൂർത്തിയാകും. പുതിയ പ്ലാന്റ് വരുന്നതോടെ നാനൂറോളം പേർക്ക് ജോലി ലഭിക്കും.










0 comments