കാർ യാത്രികരെ ആക്രമിച്ച് കവർന്നത് കുഴൽപ്പണം
കൊണ്ടുവന്നത് പട്ടാമ്പിയിലെ കോൺഗ്രസ് നേതാവ്


സ്വന്തം ലേഖകൻ
Published on Jun 21, 2026, 02:00 AM | 2 min read
തൃശൂർ
തൃപ്രയാറിൽ കാർ ആക്രമിച്ച് കവർന്നത് കുഴൽപ്പണമെന്ന് കണ്ടെത്തൽ. പട്ടാമ്പിയിലെ പ്രാദേശിക കോൺഗ്രസ് നേതാവ് മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ 16 ലക്ഷം രൂപയാണ് വെള്ളി രാത്രി തൃപ്രയാര്‍ പൈന്നൂര്‍ ആമലത്ത് കുളങ്ങര ക്ഷേത്രത്തിന് സമീപത്തുവച്ച് കവർന്നത്. പട്ടാന്പി വിളയൂർ പഞ്ചായത്ത് കോൺഗ്രസ് അംഗമാണ് റാഫി. 16 ലക്ഷം രൂപ ഡോളറാക്കാന്‍ ഏജന്റ് രഞ്ജിത്തിന്റെ അടുത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് അക്രമിസംഘം തട്ടിയത്. രഞ്ജിത്തിന്റെ വീട്ടിൽവച്ച് ഡോളർ കൈമാറാനായിരുന്നു ധാരണ. വഴിയിൽ കാത്തുനിന്ന രഞ്ജിത്ത് സംഘത്തിന്റെ വാഹനത്തില്‍ കയറി. തുടര്‍ന്ന് സിസിടിവി കാമറയില്ലാത്ത സ്ഥലത്ത് എത്തിയപ്പോള്‍ വാഹനം നിർത്താൻ ആവശ്യപ്പെട്ടു. ഈ സമയം ഇന്നോവ കാറിലെത്തിയ ആറംഗസംഘം തങ്ങളെ ആക്രമിച്ച് പണം കവരുകയായിരുന്നുവെന്നാണ് പരാതി. അക്രമിസംഘത്തോടൊപ്പം രഞ്ജിത്തും രക്ഷപ്പെട്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. കുഴല്‍പ്പണക്കവർച്ച അന്വേഷിക്കുന്നതിന് ഇരിങ്ങാലക്കുട ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ചിട്ടുണ്ട്. വ്യാജ നമ്പർപ്ലേറ്റുള്ള സിൽവർ നിറത്തിലുള്ള ഇന്നോവ കാറിലാണ് അക്രമികളെത്തിയത്. ഈ കാർ വലപ്പാട് പൂക്കോട്ടൂർ ക്ഷേത്ര പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. വയനാട്ടിൽ സമാനകേസിൽ രഞ്ജിത്ത് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പണത്തിന്റെ ഉറവിടം, കൂടുതൽ പണമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.
തെളിയുന്നത് കോൺഗ്രസിന്റെ കള്ളപ്പണ ഇടപാട്
പ്രത്യേക ലേഖകൻ
തൃശൂർ
തൃപ്രയാറിൽ കാcർ ആക്രമിച്ച് പണം കവർന്ന സംഭവത്തിൽ വെളിപ്പെടുന്നത് കോൺഗ്രസ് ഉൾപ്പെട്ട സംഘത്തിന്റെ കള്ളപ്പണ ഇടപാടുകൾ. രൂപ മാറ്റി ഡോളറാക്കി നൽകുന്ന സംഘത്തിൽ കോൺഗ്രസിന്റെ പഞ്ചായത്തംഗം ഉൾപ്പെടെയുള്ളവർ ഉൾപ്പെട്ടത് ഇൗ ദിശയിലേക്കാണ് വിരൽചൂണ്ടുന്നത്. പണം വാങ്ങി ഡോളറാക്കുന്ന ഇടപാടാണ് മുഖ്യതൊഴിലെന്ന് ആക്രമിക്കപ്പെട്ട മുഹമ്മദ് ഹാഫി ഉൾപ്പെടെയുള്ളവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പട്ടാമ്പി വിളയൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് അംഗമാണ് തൃപ്രയാറിലേക്ക് കള്ളപ്പണവുമായി വന്ന മുഹമ്മദ് റാഫി. ഇൗ കള്ളപ്പണം തെരഞ്ഞെടുപ്പിലുൾപ്പെടെ കോൺഗ്രസ് ഉപയോഗിച്ചിട്ടുണ്ടെന്നും സംശയിക്കുന്നുണ്ട്. ഡോളറാക്കി മാറ്റാനുള്ള പണം ഇവർക്ക് എവിടെനിന്ന് ലഭിച്ചുയെന്നത് വ്യക്തമായിട്ടില്ല. പണത്തിന്റെ ഉറവിടം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തിയാലേ ഇക്കാര്യം വെളിവാകൂ. എന്നാൽ, അന്വേഷണം ആ തലത്തിലേക്ക് നീങ്ങുമോയെന്ന് സംശയമുണ്ട്. ആക്രമിച്ച് പണം തട്ടിയ കേസിലെ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കേസ് അവസാനിപ്പിക്കുമോ, അതോ ഇരു വിഭാഗത്തിന്റെയും പണത്തിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണത്തിലേക്ക് കടക്കാൻ പൊലീസ് തയ്യാറാകുമോ എന്നതിനെ ആശ്രയിച്ചിരിക്കും കേസിന്റെ ഭാവി. മുഹമ്മദ് റാഫി ഉൾപ്പെടെ നാലുപേരാണ് പണവുമായി വന്നത്. ഇൗ സംഘത്തിലെ ഒരാൾക്കുമാത്രം പരിക്കേറ്റിട്ടില്ല. ഇയാൾക്ക് അക്രമിസംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ട്. കോൺഗ്രസ് നേതാവായ വിളയൂർ വെസ്റ്റ് തച്ചംപ്പറ്റ വീട്ടിൽ ടി പി മുഹമ്മദ് റാഫിയുമായി ബന്ധപ്പെട്ട് നിരവധി കാലമായി അനധികൃത സാമ്പത്തിക ഇടപാടുകൾ നടക്കുന്നതായി ആരോപണമുണ്ട്. മണൽക്കടത്തുമായി ബന്ധമുണ്ടെന്നും ആരോപണമുയർന്നിരുന്നു. ഇൗ സംഘത്തിന് കോൺഗ്രസിലെ ഉന്നതരുമായി ബന്ധമുള്ളതായും പൊലീസ് സംശയിക്കുന്നു.








0 comments