ജനസാഗരം
ദൃശ്യവിരുന്നൊരുക്കി പരിയാനമ്പറ്റ പൂരം

കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പൂരം എഴുന്നള്ളത്ത്
ശ്രീകൃഷ്ണപുരം
ജനസാഗരത്തിന് വള്ളുവനാടൻ പൂരത്തിന്റെ അപൂർവ ദൃശ്യചാരുതയേകി കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പൂരം വ്യാഴാഴ്‌ച ആഘോഷിച്ചു. രാവിലെ ഏഴിന് സോപാന സംഗീതം, കാഴ്ചശീവേലി, പഞ്ചവാദ്യം, പാഠകം എന്നിവ നടന്നു. വൈകിട്ട് അഞ്ചോടെ വേലയിറക്കം തുടങ്ങി. വടക്ക്, കിഴക്ക്, പടിഞ്ഞാറൻ ദേശങ്ങളുടെ കുതിര, കാള, തേര് എന്നിവ കളിപ്പിച്ചു. തുടർന്ന് വടക്കൻ, കിഴക്കൻ, പടിഞ്ഞാറൻ പൂരങ്ങൾ 19 ആനകളുമായി ക്ഷേത്രത്തിലെത്തി. വടക്കൻ പൂരത്തിന് ഗുരുവായൂർ ഇന്ദ്രസെൻ തിടമ്പേറ്റി. ശുകപുരം ദിലീപും സംഘവും പാണ്ടിമേളമൊരുക്കി. കിഴക്കൻ പൂരത്തിന് തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റി. അത്താലൂർ ശിവൻ മേളപ്രമാണം ഒരുക്കി. എൺപതിലധികം വാദ്യകലാകാരന്മാർ അണിനിരന്നു. പടിഞ്ഞാറൻ പൂരത്തിന് പുതുപ്പള്ളി കേശവൻ തിടമ്പേറ്റി. കല്ലൂർ ഉണ്ണികൃഷ്ണമാരാരാണ് പ്രമാണം. കല്ലുവഴി പ്രകാശന്റെ വാദ്യസംവിധാനത്തിൽ പഴുപത്തഞ്ചിലധികം കലാകാരന്മാർ അണിനിരന്നു. ദേശപ്പൂരങ്ങൾ ക്രമത്തിൽ ക്ഷേത്ര സന്നിധിയിലിറങ്ങി പാണ്ടിമേളത്തിൽ താളലയങ്ങൾ തീർത്തത് തിങ്ങിനിറഞ്ഞ മേളപ്രേമികളെ ആനന്ദത്തിൽ ആറാടിച്ചു. പകൽപ്പൂരം സമാപിച്ചതോടെ പ്രകാശൻ കല്ലുവഴിയുടെ തായമ്പക, പടിഞ്ഞാറൻ പൂരക്കമിറ്റിയുടെ രാത്രിപ്പൂരം, ദേവി ചണ്ഡിക ബാലെ, പുലർച്ചെ മേളത്തോടെ എഴുന്നള്ളത്ത് എന്നിവ നടന്നു. വെള്ളി രാവിലെ 8.15ന് ആറാട്ടോടെ പൂരത്തിന് കൊടിയിറങ്ങും.










0 comments