പരിയാനമ്പറ്റ പൂരം ഇന്ന്

പരിയാനമ്പറ്റ പൂരത്തിന്റെ വലിയാറാട്ട് വേലകൾ ക്ഷേത്രത്തിലെത്തിയപ്പോൾ
ശ്രീകൃഷ്ണപുരം
കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പൂരം വ്യാഴാഴ്ച ആഘോഷിക്കും. 14 ദേശങ്ങളും പൂരത്തിനായി ഒരുങ്ങിക്കഴിഞ്ഞു. രാവിലെ ഏഴിന് സോപാന സംഗീതം, ഒന്പതിന് കാഴ്ചശീവേലി, പഞ്ചവാദ്യം, പകൽ രണ്ടിന് പാഠകം എന്നിവയുണ്ടാകും. വടക്കൻ പൂരത്തിന് ശുകപുരം ദിലീപും സംഘവും പാണ്ടിമേളമൊരുക്കും. ഗുരുവായൂർ ഇന്ദ്രസെൻ തിടമ്പേറ്റും. അഞ്ച് ആനകളുണ്ടാകും. കിഴക്കൻ പൂരത്തിന് അത്താലൂർ ശിവൻ മേളപ്രമാണം ഒരുക്കും. എൺപതിലധികം വാദ്യകലാകാരന്മാർ അണിനിരക്കും. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും. ഏഴ് ആനകളുണ്ടാകും. പടിഞ്ഞാറൻ പൂരത്തിന് കല്ലൂർ ഉണ്ണികൃഷ്ണമാരാരാണ് പ്രമാണം. കല്ലുവഴി പ്രകാശന്റെ വാദ്യസംവിധാനത്തിൽ എഴുപത്തഞ്ചിലധികം കലാകാരന്മാർ അണിനിരക്കും. പുതുപ്പള്ളി കേശവൻ തിടമ്പേറ്റും. ഏഴ് ആനകളുണ്ടാകും. വൈകിട്ട് അഞ്ചിന് വേലയിറക്കം നടക്കും. വടക്ക്, കിഴക്ക്, പടിഞ്ഞാറൻ ദേശങ്ങളുടെ കുതിര, കാള, തേര് കളിപ്പിക്കൽ നടക്കും. 5.30ന് വടക്ക്, കിഴക്ക്, പടിഞ്ഞാറൻ പൂരങ്ങളെത്തും. 6.45ന് വടക്കൻ പൂരവും രാത്രി 7.45ന് കിഴക്കൻ പൂരവും 8.30ന് പടിഞ്ഞാറൻ പൂരവും ക്ഷേത്ര സന്നിധിയിൽ ഇറങ്ങും. പഞ്ചവാദ്യവും പാണ്ടിമേളവും താളലയങ്ങൾ തീർക്കും. 10ന് പ്രകാശൻ കല്ലുവഴിയുടെ തായമ്പക, പടിഞ്ഞാറൻ പൂരക്കമ്മിറ്റിയുടെ രാത്രി പൂരം, 11ന് ദേവി ചണ്ഡിക ബാലെ, പുലർച്ചെ മൂന്നിന് മേളത്തോടെ എഴുന്നള്ളത്ത് എന്നിവയുണ്ടാകും. വെള്ളി രാവിലെ 8.15ന് ആറാട്ടോടെ പൂരത്തിന് കൊടിയിറങ്ങും.ക്ഷേത്രത്തിലെ വലിയാറാട്ട് ബുധനാഴ്ച ആഘോഷിച്ചു. രാവിലെ മേളത്തോടെ കാഴ്ചശീവേലി, ഓട്ടൻതുള്ളൽ, വൈകിട്ട് കുതിര, കാള, തേര്, വേലവരവ്, വടക്കേനട വലിയാറാട്ട് വേല, മേളം, ചെറുമുഖം വലിയാറാട്ട് വേല വരവ് എന്നിവയുണ്ടായി. ത്രിത്തായമ്പകയും അരങ്ങേറി. രാത്രിമുതൽ പുലർച്ചെവരെ 40 ജോടിയിലധികം കാളവേലകൾ ക്ഷേത്രത്തിലെത്തി.










0 comments