"നാളത്തെ പഞ്ചായത്ത് ' വികസന സങ്കൽപ്പവുമായി പരിഷത്ത്

പാലക്കാട്
തദ്ദേശസ്ഥാപനങ്ങളിൽ ഇനിയുള്ള കാലം ഉണ്ടാകേണ്ട വികസന സങ്കൽപ്പത്തിന് രൂപംനൽകാനൊരുങ്ങി കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. വികസന സങ്കൽപ്പം തയ്യാറാക്കാൻ വിപുലമായ വികസന ചർച്ചകൾക്കാണ് പരിഷത്ത് നേതൃത്വം നൽകുക. ജനകീയാസൂത്രണത്തിന്റെ 30 വർഷങ്ങൾക്കുശേഷം തദ്ദേശ സ്ഥാപനങ്ങളിലെ ഇതുവരെയുള്ള വികസനരേഖ പൊതുഇടങ്ങളിൽ ചർച്ചയ്ക്കുവയ്ക്കും. നാളത്തെ വികസന കാഴ്ചപ്പാട് എന്താകണം, എന്താണ് വികസനം, എന്തല്ല വികസനം എന്നതാണ് ചർച്ചാവിഷയം. അതിനായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത്, നഗരസഭകളിലെ വാർഡുകളിൽ ഫോക്കസ് ഗ്രൂപ്പുണ്ടാക്കി ചർച്ച ചെയ്ത് അഭിപ്രായങ്ങൾ ക്രോഡീകരിക്കും. വികസന മാനിഫെസ്റ്റോ തയ്യാറാക്കി ബന്ധപ്പെട്ട അധികൃതർ/രാഷ്ട്രീയ പാർടി പ്രതിനിധികൾ എന്നിവർക്ക് കൈമാറും. പാലക്കാട് ഐആർടിസി ഗ്രാമകലയിൽ ചേർന്ന സെമിനാർ പരിഷത്ത് വികസന സമിതി സംസ്ഥാന പരിശീലകൻ എം കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വികസന സബ് കമ്മിറ്റി ചെയർപേഴ്സൺ സായ്രാധ അധ്യക്ഷയായി. വികസന സമിതി കൺവീനർ മുഹമ്മദ് മൂസ ‘എന്താണ് വികസന മാനിഫെസ്റ്റോ’ അവതരിപ്പിച്ചു. എ ഹാറൂൺ, കെ ശ്രീനിവാസൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പി അരവിന്ദാക്ഷൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി പ്രദോഷ്, കെ എസ് സുധീർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം സുനിൽകുമാർ സ്വാഗതവും പ്രസിഡന്റ് കെ എസ് നാരായണൻകുട്ടി നന്ദിയും പറഞ്ഞു.










0 comments