അട്ടപ്പാടി
തിളങ്ങും നിറചിരി

ജില്ലാ പഞ്ചായത്ത് അട്ടപ്പാടി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി വി എം ലത്തീഫ് പ്രചരണത്തിനിടെ

സ്വന്തം ലേഖകൻ
Published on Dec 04, 2025, 12:00 AM | 1 min read
അഗളി
നിറചിരിയോടെ എന്തിനും ഏതിനും ഓടിയെത്തുന്നയാൾ. വേർതിരിവുകളില്ലാതെ നീട്ടുന്ന സഹായഹസ്‌തം. ജില്ലാപഞ്ചായത്ത് അട്ടപ്പാടി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി വി എം ലത്തീഫിന് എല്ലായിടത്തും പിന്തുണയുടെ പ്രവാഹമാണ്. വോട്ടഭ്യർഥിക്കുന്പോൾ ‘‘ഉറപ്പാണ്’’എന്ന മറുപടിയുമായി നാട്ടുകാർ. മുപ്പതുവർഷമായി തുടരുന്ന പൊതുപ്രവർത്തനത്തിൽ അട്ടപ്പാടിയുടെ മുക്കും മൂലയും അറിയുന്നയാളാണ് ലത്തീഫ്. തദ്ദേശവാസികളും കേരളത്തിലെ മറ്റിടങ്ങളിൽനിന്നും തമിഴ്നാട്ടിൽനിന്നും കുടിയേറിയവരും ഇടകലർന്ന് ജീവിക്കുന്ന പ്രദേശമാണ് അട്ടപ്പാടി. അഗളി, പുതൂർ, ഷോളയൂർ പഞ്ചായത്തുകളിലായി 49 വാർഡുകൾ ഡിവിഷനിൽ ഉൾപ്പെടുന്നു. കഴിഞ്ഞ അഞ്ചുവർഷം ആരോഗ്യം, പാർപ്പിടം, തൊഴിൽ, അടിസ്ഥാന വികസനം, സ്ത്രീകൾക്ക് തൊഴിൽ പരിശീലനം തുടങ്ങി എല്ലാ മേഖലയിലും വികസനമെത്തി. കോട്ടത്തറ ആശുപത്രിയിൽ മാത്രം 25 കോടിയിലധികം രൂപ വിവിധ പദ്ധതികൾക്കായി ചെലവിട്ടു. റീബിൽഡ് കേരളയിലുൾപ്പെടുത്തി താവളം മുള്ളി റോഡ് പുതുക്കിപ്പണിതു(134 കോടി), പുതൂരിലെ ഉമ്മത്താംപടി -പട്ടണക്കൽ പാലം(1.5 കോടി), കുറുംബ മേഖലയിൽ ഭൂഗർഭ കേബിൾ വഴി വൈദ്യുതി (എട്ട് കോടി), 3300 കോടി രൂപ ചെലവിൽ അത്യാധുനിക രീതിയിലുള്ള 220 കെവി സബ് സ്റ്റേഷന്റെ പണി കെഎസ്ഇബിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ഇതിനായി മുക്കാലിയിൽ പുതിയ സബ് സ്റ്റേഷൻ അനുവദിച്ചു. ഗോത്ര വിഭാഗങ്ങളുടെ വികസനത്തിനായി പിഎസ്‌സി വഴി നടത്തിയ നേരിട്ടുള്ള നിയമനത്തിൽ ഇതിനകം നൂറിലേറെപേർ സർക്കാർ ജോലി നേടി. 3000 പട്ടയങ്ങളും വിതരണംചെയ്‌തു.








0 comments