എൽഡിഎഫ് വടക്കൻമേഖലാ വികസന മുന്നേറ്റ ജാഥ
തുറന്ന ചർച്ച; പരിഹാരം ഉറപ്പ്

പാലക്കാട്ടെ പ്രഭാത യോഗത്തിൽ ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദൻ സംസാരിക്കുന്നു
പാലക്കാട് ‘
ഞങ്ങൾക്ക് തൊഴിലിനൊരു വേദിയൊരുക്കിയ സർക്കാരിനോട് നന്ദി പറഞ്ഞാൽ മതിയാകില്ല’– ഹരിതകർമ സേനാ പ്രതിനിധിയായ ഐശ്വര്യയുടെ വാക്കുകളിലുള്ളത് എൽഡിഎഫ് സർക്കാരിന്റെ കരുതലിനോടുള്ള നന്ദിയായിരുന്നു. എൽഡിഎഫ് വടക്കൻമേഖലാ വികസന മുന്നേറ്റ ജാഥയുടെ സമാപന ദിവസം പാലക്കാട് ടോപ് ഇൻ ടൗൺ ഹാളിൽ നടന്ന സംവാദ സദസ്സിലായിരുന്നു ഐശ്വര്യയുടെ പ്രതികരണം. ഹരിതകർമ സേനയിലുള്ളവർക്ക് പഞ്ചായത്ത് തലത്തിൽ നൽകുന്ന വേതനം ഏകീകരിക്കണമെന്നും കൃത്യമായ ഇടവേളകളിൽ മെഡിക്കൽ പരിശോധനകൾ നടത്തണമെന്ന ആവശ്യവും ഐശ്വര്യ ഉന്നയിച്ചു. കേരളത്തിലെ ശുചിത്വ ബ്രിഗേഡാണ് ഹരിതകർമ സേനയെന്നും അവർക്കെതിരായ ഒരു പ്രവണതകളും അംഗീകരിക്കില്ലെന്നും ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദൻ ഐശ്വര്യക്ക് ഉറപ്പുനൽകി. നവകേരള നിർമിതിക്ക് സർക്കാരിന് കരുത്തുപകരുന്ന നിർദേശങ്ങളുമായി സമൂഹത്തിന്റെ വിവിധ തലങ്ങളിൽനിന്നുള്ള 200 പ്രതിനിധികളാണ് സംവാദ സദസ്സിൽ പങ്കെടുത്തത്. പ്രവാസികളുമായി ബന്ധപ്പെട്ട വിഷയത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾ ഉറപ്പാക്കാമെന്നും കേരളത്തിലെ മൂന്നുലക്ഷത്തിലധികംവരുന്ന പുതുസംരംഭകരിൽ നല്ലൊരു ശതമാനവും പ്രവാസികളാണെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ വളർച്ചയിൽ 29–ാം സ്ഥാനത്തുനിന്ന് കേരളം ഒന്നാമതെത്തി. ജലാശയങ്ങൾ നവീകരിക്കാനും ടൂറിസം മേഖല വളർത്താനും ആരോഗ്യമേഖലയിലെ വളർച്ചയ്ക്കും ഉയർന്ന നിർദേശങ്ങൾ ഭാവി കേരളം പടുത്തുയർത്താൻ പ്രയോജനമാകുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ കൃഷ്ണൻകുട്ടി, സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു, ജാഥാ മാനേജർ പി സന്തോഷ് കുമാർ എംപി, ജാഥാംഗങ്ങൾ, എംഎൽഎമാരായ കെ ശാന്തകുമാരി, എ പ്രഭാകരൻ, കെ ബാബു, കെ ഡി പ്രസേനൻ, പി പി സുമോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എം ശശി എന്നിവർ പങ്കെടുത്തു.










0 comments