കരുത്തുകാട്ടി കോങ്ങാട്
കാവലായി നിന്നവരല്ലേ

എൽഡിഎഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദനെ തുറന്ന ജീപ്പിൽ കോങ്ങാട്ടെ സ്വീകരണകേന്ദ്രത്തിലേക്ക് ആനയിക്കുന്നു. കെ ശാന്തകുമാരി എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു എന്നിവർ സമീപം
സ്വന്തം ലേഖിക
Published on Feb 16, 2026, 01:32 AM | 1 min read
കോങ്ങാട്
എന്നും കാവലൊരുക്കിയ സർക്കാരിന് നന്ദിയറിക്കാൻ അവധിദിനത്തിന്റെ ആഘോഷനേരങ്ങൾ മാറ്റിവച്ച് നാടാകെയെത്തി. നവകേരളം പടുത്തുയർത്തിയ സർക്കാരിന് വാനിൽ മുഷ്ടിചുരുട്ടി അഭിവാദ്യങ്ങളറിയിച്ചു. ജാഥയ്ക്ക് കോങ്ങാട് പ്രൈവറ്റ് ബസ്‌സ്റ്റാൻഡിലൊരുക്കിയ വേദിയിൽ ആയിരങ്ങളെത്തി. പെൻഷൻ നൽകി ജനങ്ങളുടെ ക്ഷേമംകാത്ത സർക്കാർ തുടരണമെന്ന് ആഗ്രഹിച്ച് പറളിയിൽനിന്നെത്തിയ മണിയും ലക്ഷ്‌മണനും, ആയിരം രൂപ കിട്ടിയ സന്തോഷത്തിൽ സ്ത്രീകൾ, ലൈഫിൽ വീടുകിട്ടിയവർ, പുതിയ പാഠപുസ്തകങ്ങൾ കിട്ടുന്ന ആഹ്ലാദത്തിൽ കുട്ടികൾ. തുറന്നജീപ്പിൽ കോങ്ങാടിന്റെ വികസന രേഖയായ ടിപ്പുസുൽത്താൻ റോഡിന്റെ ഇരുവശങ്ങളിലും കാത്തുനിന്നവരുടെ സ്‌നേഹാഭിവാദ്യങ്ങൾ സ്വീകരിച്ചാണ് ജാഥാക്യാപ്‌റ്റനും അംഗങ്ങളും സ്വീകരണവേദിയിലെത്തിയത്. ബാൻഡ്‌മേളത്തിന്റെയും കരഘോഷത്തിന്റെയും അകമ്പടിയോടെ നേതാക്കളെ കോങ്ങാട് വരവേറ്റു. സ്വീകരണത്തില്‍ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി എ ഗോകുല്‍ദാസ് അധ്യക്ഷനായി. കെ ശാന്തകുമാരി എംഎല്‍എ ജാഥാ ക്യാപ്‌റ്റനെ ഷാളണിയിച്ചു. സിപിഐ എം മുണ്ടൂര്‍ ഏരിയ സെക്രട്ടറി സി ആര്‍ സജീവ്, ടി അജിത്, എസ് സൂര്യ, എ പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു. എല്‍ഡിഎഫ് മണ്ഡലം ചെയര്‍മാന്‍ അബ്‌ദുൾ റഹ്‌മാൻ സ്വാഗതവും മണ്ഡലം കണ്‍വീനര്‍ വി സേതുമാധവന്‍ നന്ദിയും പറഞ്ഞു.










0 comments