എൽഡിഎഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ
സാർഥകം സംവാദം

കുളപ്പുള്ളിയിലെ സംവാദ സദസ്സിൽ എം വി ഗോവിന്ദൻ സംസാരിക്കുന്നു
കുളപ്പുള്ളി
നാളെകളിലേക്കുള്ള ആശയങ്ങൾ പങ്കിട്ട് വ്യത്യസ്‌ത മേഖലകളിലുള്ളവരുമായി ജാഥാക്യാപ്‌റ്റൻ എം വി ഗോവിന്ദന്റെ സംവാദം. നൂറോളംപേരാണ് ഞായർ രാവിലെ 8.30ന് കുളപ്പുള്ളി പള്ളിയാലിൽ ഓഡിറ്റോറിയത്തിലെ പ്രഭാതയോഗത്തിൽ പങ്കെടുത്തത്. സർക്കാർ പിന്തുണയ്‌ക്ക് നന്ദി അറിയിച്ചതിനൊപ്പം പല മേഖലകളിലും ഇനിയും ശ്രദ്ധിക്കണമെന്ന നിർദേശവും ഉയർന്നു. ഉദ്യോഗാർഥികൾക്കും യുവാക്കൾക്കുമുള്ള പിന്തുണ സ്വാഗതാർഹമാണെന്നും തുടർഭരണം കേരളവികസനത്തിന് അനിവാര്യമാണെന്നും അഭിപ്രായമുയർന്നു. ചെറുകിട വ്യാപാരമേഖലയിൽ കുത്തകകൾ കടന്നുവരുന്നത് കേന്ദ്രനയംമൂലമാണെന്നും വാടകക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇടപെടുമെന്നും എം വി ഗോവിന്ദൻ ചർച്ചയ്‌ക്ക് മറുപടിപറഞ്ഞു. കുത്തകകൾ വൻകിട ആശുപത്രി വാങ്ങുന്നത് കേരളത്തിൽ ഇടത്തരത്തിന് മുകളിലുള്ളവർ വർധിച്ചുവരുന്നതിനാൽ, അവരെ ലക്ഷ്യമിട്ടാണ്. അത് ഒരുതരത്തിലും കേരളത്തിലെ പൊതുജനാരോഗ്യത്തെ ബാധിക്കില്ല. നമ്മുടെ സർക്കാർ ആശുപത്രികൾ മികച്ചതായി. ഒരു കോടി പേർക്ക് സൗജന്യ ചികിത്സ നൽകുന്ന ഏക സംസ്ഥാനം കേരളമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു, എംഎൽഎമാരായ പി മമ്മിക്കുട്ടി, കെ പ്രേംകുമാർ എന്നിവരും പങ്കെടുത്തു.










0 comments