കെഎസ്‌ആർടിസി സൗജന്യയാത്ര
പ്രയോജനം ചുരുക്കംപേർക്ക് മാത്രം

പാലക്കാട്
യുഡിഎഫ് പ്രഖ്യാപിച്ച സ്‌ത്രീകൾക്കുള്ള സൗജന്യ കെഎസ്‌ആർടിസി യാത്രയ്‌ക്ക് തിങ്കളാഴ്‌ച തുടക്കമാകുന്പോൾ ജില്ലയിലെ പകുതി സ്‌ത്രീകൾക്കുപോലും അതിന്റെ ഗുണം ലഭിക്കില്ല. വാഗ്‌ദാനം മറന്ന് സൗജന്യയാത്ര ഓർഡിനറിയിൽ മാത്രമായി യുഡിഎഫ് ചുരുക്കിയതോടെയാണ് പദ്ധതിയുടെ ഗുണം ഭൂരിപക്ഷം പേര്‍ക്കും ലഭിക്കാത്തത്. ജില്ലയിൽ ഇരുനൂറ്റി നാൽപ്പതോളം കെഎസ്‌ആർടിസി സർവീസുകളാണുള്ളത്. ഇതിൽ 115 എണ്ണമാണ് ഓർഡിനറി. ഇതിൽതന്നെ പലതും കൃത്യമായി സർവീസ് നടത്തുന്നുമില്ല. ജില്ലയുടെ പല ഭാഗത്തേക്കും കെഎസ്‌ആർടിസി ബസില്ല. പാലക്കാട് ഉൾപ്പെടെ മലബാറിലെ ജില്ലകളിലേക്ക് കൂടുതൽ സർവീസ് ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്. ജില്ലയിലെ പ്രധാന റോഡുകളിലൂടെ ഓടുന്ന മിക്ക ബസുകളിലും സൗജന്യം ലഭിക്കില്ല. ബസുകളിൽ മൂന്നിലൊന്നും സൂപ്പർഫാസ്റ്റും സൂപ്പർ ക്ലാസുകളുമാണ്. സൂപ്പർ ക്ലാസുകളിൽ യാത്രക്കാരെ നിർത്തിക്കൊണ്ടുപോകാനാകില്ല. സീറ്റ് റിസർവേഷനുള്ള ബസുകളിലും സൗജന്യയാത്ര പ്രായോഗികമല്ല. സ്വിഫ്റ്റിനുകീഴിലെ ബസുകളിലും സൗജന്യമില്ല. ജില്ലയിൽ 1,100 സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ടെന്നാണ് കണക്ക്. കെഎസ്‌ആർടിസിയിലെ സൗജന്യയാത്ര വരുമാനത്തെ ബാധിക്കുമോയെന്ന ആശങ്കയിലാണ് സ്വകാര്യ ബസുടമകൾ.











0 comments