പാലക്കാട് വോട്ട് കുറയൽ രാഹുൽ ഇഫക്‌ടെന്ന് ഡിസിസി നേതൃത്വം

പാലക്കാട് വോട്ട് കുറയൽ രാഹുൽ ഇഫക്‌ടെന്ന് ഡിസിസി നേതൃത്വം
പാലക്കാട്
ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത് കോൺഗ്രസിന് ദോഷമുണ്ടാക്കിയതായി ഡിസിസി ഒൗദ്യോഗിക നേതൃത്വത്തിന്റെ വിലയിരുത്തൽ. കോൺഗ്രസിൽനിന്ന് സസ്‌പെൻഡ് ചെയ്‌തയാളെ കൂട്ടി പ്രചാരണം നടത്തിയത് വോട്ടർമാർക്കിടയിൽ തെറ്റായ സന്ദേശമുണ്ടാക്കി. പാലക്കാട് മണ്ഡലത്തിൽ വലിയതോതിൽ വോട്ട് ചോർന്നതിന് ഇതും കാരണമാണ്. നിയമസഭാ ഉപതെരഞ്ഞെടുപ്പിനേക്കാൾ 9445 വോട്ടാണ് യുഡിഎഫിന് നഷ്ടമായത്. മലന്പുഴ മണ്ഡലത്തിലും പതിനായിരത്തോളം വോട്ട് കുറഞ്ഞു. രാഹുൽ ബലാത്സംഗം ചെയ്‌തതായി യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയ ദിവസവും രാഹുൽ കണ്ണാടി പഞ്ചായത്തിൽ പ്രചാരണം നയിച്ചു. അന്ന് വൈകിട്ടാണ് രാഹുൽ ഒളിവിൽപ്പോകുന്നത്. രാഹുലിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നൽകണമെന്ന് കെപിസിസി നേതൃത്വം ആവശ്യപ്പെട്ടിരുന്നതായാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. രാഹുലിന്റെ സാന്നിധ്യം കണ്ണാടി പഞ്ചായത്തിൽ വലിയ വോട്ട് ചോർച്ചയാണ് ഉണ്ടാക്കിയതെന്നും ഇവർ പറയുന്നു. കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച കെഎസ്‌യു ജില്ലാ പ്രസിഡന്റ് നിഖിൽ കണ്ണാടിക്കുവേണ്ടിയും രാഹുൽ പ്രചാരണം നയിച്ചു. നിഖിൽ കണ്ണാടി തോറ്റു. രാഹുൽ പ്രചാരണം നയിക്കരുതെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടിട്ടും നേതൃത്വം അംഗീകരിച്ചില്ലെന്ന് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്. മണ്ഡലത്തിൽ ഉൾപ്പെട്ടെ പാലക്കാട് നഗരസഭ, കണ്ണാടി, മാത്തൂർ, പിരായിരി പഞ്ചായത്തുകളിലും യുഡിഎഫ് പിന്നിൽപ്പോയി. നഗരസഭയിൽ ഒരു സീറ്റ് വർധിച്ചെങ്കിലും വോട്ട് കുറഞ്ഞു. ചിറക്കാട് വാർഡിൽ യുഡിഎഫ് ജയിച്ചത് ആറ് വോട്ടിനാണ്.









0 comments