അടിപൊളി കള്ളും, കിടിലൻ കറിയും

എസ് നന്ദകുമാർ
കഞ്ചിക്കോട്
പാലക്കാടൻ ഷാപ്പുകളിലെ കള്ളും കിടിലൻ കറികൾക്കും എന്നും ഇഷ്ടക്കാരേറെയാണ്. നല്ല എരിവും ഉപ്പും പുളിയും മസാലയും നിറഞ്ഞ കറികളും വറുത്തതും പൊരിച്ചതുമായ വിഭവങ്ങളുംകൊണ്ട് ഭക്ഷണപ്രേമികളുടെ പ്രിയയിടമാണ് കള്ളുഷാപ്പുകൾ. പാലക്കാടിന്റെ അതിർത്തി പ്രദേശങ്ങളായ കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവടങ്ങളിൽനിന്നടക്കം നിരവധിയാളുകളാണ് തമിഴ്നാട്ടിൽനിന്ന് ദിവസവും ഷാപ്പിലെ കള്ളും കറിയും കൂട്ടാനായി എത്തുന്നത്. തമിഴ്‌നാട്ടിൽ കള്ളുചെത്ത് നിരോധിച്ചതോടെയാണ് പാലക്കാട്ടിലേക്കുള്ള ഇവരുടെ ഒഴുക്ക് തുടങ്ങിയത്. രുചിയാസ്വാദകരുടെ എണ്ണംകൂടിയതോടെ ജില്ലയിലെ നാടൻകള്ളുഷാപ്പുകളെല്ലാം മുഖംമിനുക്കി ഇപ്പോൾ അടിപൊളിയായിരിക്കുകയാണ്. തെങ്ങ്, പന, മുന്തിരിക്കള്ള് എന്നിവയ്ക്കുപുറമേ, ബീഫ്, മുയൽ, താറാവ്, ചിക്കൻ, കപ്പ, വിവിധതരം മീനുകൾ എന്നിവ മിക്ക ഷാപ്പുകളിലും ലഭ്യമാണ്. തെങ്ങിൻ തോപ്പുകൾ, നെൽപ്പാടങ്ങൾ, ചെറിയ കനാലുകൾ എന്നിവയോട് ചേർന്ന് പ്രകൃതിയോട് ഇണങ്ങിയുള്ള ഷാപ്പുകളിലെല്ലം വൻ തിരക്കാണ്. കുടുംബസമേതം എത്തുന്നവർക്ക് പ്രത്യേക ഇരിപ്പിടങ്ങൾതന്നെ പലയിടത്തും ഒരുക്കിയിട്ടുണ്ട്. കൊടുവായൂർ കാർഗിൽ, കൊല്ലങ്കോട് നെന്മേനി, കല്യാണപ്പേട്ട ബിജുവിന്റെ ഷാപ്പ്, ഓലശേരി എന്നിങ്ങനെ നിരവധി ഷാപ്പുകളിൽ സമൂഹമാധ്യമങ്ങളിലും ട്രെൻഡിങ്ങാണ്. ഞായറാഴ്ചകളിൽ മലമ്പുഴ, കൊല്ലങ്കോട്, നെല്ലിയാമ്പതി എന്നിവിടങ്ങളിലേക്കായി എത്തുന്ന സഞ്ചാരികൾ ഭക്ഷണം കഴിക്കാനും കള്ളിന്റെ രുചി അറിയാനുമായി ഷാപ്പുകളിൽ എത്തുന്നുണ്ട്. ഇതുകൂടാതെ കേരള ലോട്ടറിക്കും തമിഴ്നാട്ടുകാർക്കിടയിൽ പ്രിയമേറെയാണ്. അതിർത്തി ചെക്ക്പോസ്റ്റുകളായ വാളയാർ, ഗോപാലപുരം, വേലന്താവളം, മീനാക്ഷിപുരം എന്നിവിടങ്ങളിലിപ്പോൾ കേരള ലോട്ടറിക്ക് ആവശ്യക്കാരേറെയാണ്. പാലക്കാട്ടും മറ്റ് ജില്ലകളിലുമെത്തി കൂട്ടത്തോടെ ലോട്ടറി വാങ്ങിപ്പോകുന്ന തമിഴ്നാട്ടുകാരുമുണ്ട്. തമിഴ്‌നാട്ടിൽ ലോട്ടറി നിരോധിച്ചതിനുപിന്നാലെയാണ് അവിടെ കേരള ലോട്ടറിക്ക് ആവശ്യക്കാരേറിയത്.










0 comments