കൂണുപോലെ മുളയ്‌ക്കുന്നു അക്ഷയയുടെ സ്വപ്‌നങ്ങൾ

എസ് സുധീഷ്
ചിറ്റൂർ
നാട്ടുകൽ ശങ്കരച്ചാംപാളയം സ്വദേശി അക്ഷയക്ക് സ്വന്തമായൊരു സംരംഭം തുടങ്ങണമെന്ന് മോഹം. ബോട്ടണി ബിരുദധാരി തെരഞ്ഞെടുത്തത് കൂൺകൃഷി. വീടിനുസമീപത്തെ 500 ചതുരശ്ര അടി സ്ഥലത്ത് കൃഷി തുടങ്ങിയത് മൂന്നുമാസം മുമ്പ്. ചെലവ് കുറവും വിളവ് കൂടുതലുമായതിനാലാണ് കൂൺകൃഷിലെത്തിയത്. നാലുലക്ഷം രൂപയായിരുന്നു ചെലവ്. താപനില ക്രമീകരിക്കാൻ ഫാൻ ആൻഡ് പാഡ് ഷെഡ് (വായുവിലെ താപനിലയും വെളിച്ചവും ക്രമീകരിക്കുന്ന സംവിധാനം) നിർമിച്ചാണ് കൃഷി. 2000 കൂൺ ബെഡ്ഡുകൾ കൃഷിചെയ്യാൻ ഷെഡ്ഡിൽ സൗകര്യമുണ്ട്. ഇപ്പോൾ 300 ബെഡ്ഡുകളാണ് കൃഷിചെയ്യുന്നത്. 30–ാം ദിവസംമുതൽ വിളവെടുപ്പ് തുടങ്ങി. ഇപ്പോൾ ദിനംപ്രതി മൂന്നുമുതൽ അഞ്ചുകിലോവരെ വിളവ് ലഭിക്കുന്നുണ്ട്. പോഷക ഗുണം ഏറെയുള്ള കൂണിന് ആവശ്യക്കാരും ഏറെ. സമീപത്തെ കടകളിലും വിൽക്കുന്നു. മിതമായ നിരക്കിൽ പച്ചക്കറിക്കടകളിലും ഹോട്ടലുകളിലും കുടംബശ്രീവഴിയും വിപണനം നടത്താനും ലക്ഷ്യമിടുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥനായ ഭർത്താവ് വിജേഷ്, അദ്ദേഹത്തിന്റെ അച്ഛനും ക്ഷീരകർഷകനുമായ ഗംഗാധരൻ, ഭാര്യ ചന്ദ്രിക എന്നിവർ പിന്തുണയുമായി ഒപ്പമുണ്ട്. അക്ഷയയുടെ മകൻ: റിഷാൻ.










0 comments