യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി റിമാന്‍ഡില്‍

മുണ്ടൂർ
അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി റിമാൻഡിൽ. കാഞ്ഞിക്കുളം പി വി ഹൗസില്‍ പി വി അജയിനെ(22)യാണ് കോടതി റിമാൻഡ് ചെയ്‌തത്. പട്ടഞ്ചേരി കന്നിമാരി മൂപ്പർ ഹൗസില്‍ പീതാംബരന്റെ മകൻ ജിഷ്ണുവാണ് ആക്രമണത്തിന് ഇരയായത്. പരിക്കേറ്റ ജിഷ്ണു നിലവിൽ പാലക്കാട് ആശുപത്രിയിൽ ചികിത്സയിലാണ്. അജയ്‌യുടെ പിതാവും സജീവ കോൺഗ്രസ് പ്രവര്‍ത്തകനുമായ അനൂപ്കുമാറാണ് കേസിലെ രണ്ടാം പ്രതി. ജൂലൈ 10ന് പകൽ11.30ന് മുണ്ടൂർ കാഞ്ഞിക്കുളത്തുള്ള കൃഷ്ണ്ണ അഗ്രിഫാമിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അധ്യാപക നിയമനത്തിനായി രണ്ടാം പ്രതി അനൂപ്കുമാർ വാങ്ങിയ 35 ലക്ഷം രൂപ ജിഷ്‌ണു തിരികെ ചോദിച്ചിരുന്നു. ഇതിന്റെ ദേഷ്യത്തിൽ അജയും അനൂപ്‌കുമാറും ചേർന്ന് മരവടിയുപയോഗിച്ച് ജിഷ്‌ണുവിനെയും അച്ഛൻ പീതാംബരനെയും മർദ്ദിക്കുകയായരുന്നു. പിന്നീട് കാഞ്ഞിക്കുളം പെട്രോൾ പമ്പിൽവെച്ച് ജിഷ്ണുവും സംഘവും സഞ്ചരിച്ചിരുന്ന കാറിൽ അജയ് ജീപ്പ് കൊണ്ടിടിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. കൊലപാതകശ്രമം, അപകടകരമായ രീതിയിൽ വണ്ടിയോടിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്.










0 comments