കാട്ടാന ആക്രമണത്തിൽ വനപാലകൻ കൊല്ലപ്പെട്ടു

അലനല്ലൂര്‍
കാട്ടാനകളെ തുരത്തുന്നതിനിടെ തിരിഞ്ഞാക്രമിച്ചതിനെ തുടര്‍ന്ന് വനപാലകൻ മരിച്ചു. തിരുവിഴാംകുന്ന് പുളിക്കലടി ആദിവാസി സങ്കേതത്തിലെ തെക്കേപുളിക്കലടി ഷൈജു (25) വാണ് മരിച്ചത്. ചൊവ്വ വൈകിട്ട് 5.30നാണ് സംഭവം. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കച്ചേരിപ്പറമ്പ് ചെന്നേരി ജനവാസ മേഖലയോടുചേര്‍ന്ന ഭാഗത്ത് തമ്പടിച്ച രണ്ട് കാട്ടാനകളെ വനപാലകരുടെ നേതൃത്വത്തില്‍ തുരത്തുന്നതിനിടെ ഒരു ആന ഇവര്‍ക്ക് നേരെ പാഞ്ഞടുത്തു. ആളുകള്‍ ചിതറി ഓടിയെങ്കിലും ഷൈജുവിന് രക്ഷപ്പെടാനായില്ല. നെഞ്ചിലും കാലിലും ചവിട്ടേറ്റ ഷൈജുവിനെ ഉടൻ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. നാലുവര്‍ഷമായി തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ താല്‍ക്കാലിക വാച്ചറാണ്. വനപാലകര്‍, ആര്‍ആര്‍ടി, വാച്ചര്‍മാര്‍ എന്നിവരടങ്ങുന്ന 19 അംഗ സംഘം ചൊവ്വ പകൽ രണ്ടുമുതലാണ് കാട്ടാനകളെ തുരത്താൻ തുടങ്ങിയത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സംസ്കാരം ബുധനാഴ്‌ച നടക്കും. അച്ഛൻ: പരേതനായ ഗോപാലൻ. അമ്മ: ശാരദ. സഹോദരങ്ങള്‍. ബിജു, ഷിജു, ബിന്ദു, സിന്ധു.










0 comments