കാലത്തിനൊപ്പം നടന്ന് വടകര

നവീകരിച്ച ഇല്ലത്ത് താഴകുളം (ഫയൽ ചിത്രം)
വി വി രഗീഷ് വടകര ആറര പതിറ്റാണ്ട് പിന്നിട്ട വടകര നഗരസഭയിൽ തുടർച്ചയായി അധികാരത്തിലെത്തിയ ഇടതുപക്ഷമാണ് വടകരയിൽ ഇന്നു കാണുന്ന വികസന പ്രവർത്തനങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ചത്. നാട് ആഗ്രഹിച്ച വികസനം യാഥാർഥ്യമാക്കിയും ആധുനിക വടകരയുടെ നിർമാണത്തിന് അടിത്തറ പാകിയുമാണ് കെ പി ബിന്ദു ചെയർപേഴ്സണായ നിലവിലെ നഗരസഭ കൗൺസിൽ സ്ഥാനം ഒഴിയുന്നത്. ജനകീയ പങ്കാളിത്തത്തോടെ വികസനം നടപ്പിലാക്കി. പ്രൗഢിയോടെ നഗര ഹൃദയത്തിൽ തലയുയർത്തി നിൽക്കുന്ന നഗരസഭാ കാര്യാലയം, തെളിനീരണിഞ്ഞ ജൂബിലി കുളം, സാംസ്കാരിക ചത്വരം, ചെടികളാൽ നിറഞ്ഞ നഗര സൗന്ദര്യം, മാലിന്യമുക്തമായ നഗര പ്രദേശങ്ങൾ തുടങ്ങിയവയെല്ലാം വികസന നേട്ടങ്ങളിൽ ചിലത് മാത്രം. പ്രകടന പത്രികയിൽ പറഞ്ഞ 115 വാഗ്ദാനങ്ങളിൽ 109 എണ്ണവും പൂർത്തീകരിച്ചാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി രണ്ടായി മുറിഞ്ഞു പോകുമായിരുന്ന വടകരയ്‌ക്ക് 110 കോടിയുടെ എലിവേറ്റഡ് ഹൈവേ നേടിയെടുക്കാനായതും, 202 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്നും മുക്തമാക്കിയതും വികസന നേട്ടങ്ങളിലെ ചരിത്ര മുഹൂർത്തങ്ങളാണ്. 2035–ഓടെ നെറ്റ് സീറോ കാർബൺ നഗരസഭയാകാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നത് നഗരസഭയുടെ ദീർഘവീക്ഷണമാണ്. തനതു പദ്ധതികളിലൂടെയുണ്ടായ നേട്ടങ്ങളും സംസ്ഥാന സർക്കാരിന്റെ ഇടപെടലിന്റെ ഭാഗമായി കൈവരിച്ച വികസനങ്ങളും ചർച്ച ചെയ്താണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. യുവാക്കളും വനിതകളും രാഷ്ട്രീയ– സാംസ്കാരിക– സാമൂഹ്യ രംഗങ്ങളിൽ പ്രഗത്ഭരുമായ 48 പേരാണ് ജനവിധി തേടുന്നത്. സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങളായ പി കെ ശശി, വി കെ വിനു, നഗരസഭയുടെ വൈസ് ചെയർമാനായ പി കെ സതീശൻ, കൗൺസിലർമാരായ കെ കെ വനജ, കെ എം ഷൈനി, പി വിജയി തുടങ്ങിയവർ മത്സര രംഗത്തുണ്ട്. കഴിഞ്ഞ തവണ 47ൽ 27 സീറ്റ് നേടിയാണ് ഇടതുപക്ഷം അധികാരത്തിലെത്തിയത്. ഇത്തവണ ഒരു വാർഡ് വർധിച്ചിട്ടുണ്ട്. വടകരയുടെ തനത് വിഭവമായ അരിച്ചക്കരയ്‌ക്കും മുറുക്കിനും ജിയോ ടാഗ് ബ്രാൻഡിങ്, തരിശ് രഹിത നഗരസഭ, നാളോം വയലിൽ 100 ഏക്കറിൽ നെൽകൃഷി, വീട്ടുമുറ്റ മത്സ്യകൃഷി, ഫ്ലീറ്റ് മാർക്കറ്റ്, സ്പോർട്സ് ഹോസ്റ്റൽ, മൾട്ടി ലെവൽ പാർക്കിങ്, സ്വകാര്യ വീടുകളിലും സ്ഥാപനങ്ങളിലും പേ പാർക്കിങ്, പാലിയേറ്റീവ് പരിചരണം മെച്ചപ്പെടുത്തൽ തുടങ്ങി നിരവധി പദ്ധതികളാണ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലൂടെ ഇത്തവണ മുന്നോട്ടു വച്ചിട്ടുള്ളത്.








0 comments