കണ്ണും...കാതും...ജനവിധിയറിയാൻ
ജില്ലയിൽ പോളിങ് കുറഞ്ഞു: 77.27 ശതമാനം

വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച നടക്കാവ് ക്രിസ്ത്യൻ കോളേജിലെ സ്‌ട്രോങ് റൂമിനു മുന്നിൽ കാവൽ നിൽക്കുന്ന പൊലീസ്
കോഴിക്കോട്
ആവേശം കൊടുമുടി കേറിയ പ്രചാരണത്തിനൊടുവിൽ നാട് വിധിയെഴുതിയതിന്റെ ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ജില്ലയിൽ ഇക്കുറി പോളിങ് കുറഞ്ഞു. കഴിഞ്ഞ തവണ 79.1 ശതമാനം വോട്ട് രേഖപ്പെടുത്തിയപ്പോൾ ഇത്തവണ 77.27 ശതമാനമാണ് പോൾ ചെയ്‌തത്. ജില്ലയിൽ 25 വർഷത്തെ കണക്ക് പരിശോധിക്കുന്പോൾ ഏറ്റവും കൂടുതൽ പോളിങ് കുറഞ്ഞത് 2005ൽ ആയിരുന്നു 64 ശതമാനം. റെക്കോഡ് പോളിങ് 2015ലും. 81.46 ശതമാനം. 2000ത്തിൽ 73 ശതമാനവും 2010ൽ 76.38 ശതമാനവുമായിരുന്നു ജില്ലയുടെ പോളിങ്. ഇത്തവണ 26,82,682 വോട്ടർമാരിൽ 20,72,976 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. 12,66,375 പുരുഷ വോട്ടർമാരിൽ 9,52,475 (75.12 ശതമാനം) പേരും 14,16,275 സ്ത്രീ വോട്ടർമാരിൽ 11,20,492(79.12 ശതമാനം) പേരും വോട്ട് രേഖപ്പെടുത്തി. ഒന്പത് ട്രാൻസ്‌ജെൻഡറുകളും വോട്ട് ചെയ്‌തു. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ 30 പേരാണ് ആകെയുണ്ടായിരുന്നത്. കോർപറേഷനിലും ഏഴ് നഗരസഭകളിലും 12 ബ്ലോക്ക് പഞ്ചായത്തുകളിലും കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിങ് കുറവായിരുന്നു. കോർപറേഷനിൽ 69.56 ശതമാനം പേരാണ് വോട്ടുചെയ്‌തത്. ഏഴ് നഗരസഭയിൽ രാമനാട്ടുകരയിലാണ് കൂടുതൽ പോളിങ്. 81.39 ശതമാനം. പയ്യോളിയിലാണ് കുറവ്. 76.53 ശതമാനം. കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് പേരാമ്പ്ര ബ്ലോക്കിലാണ്. 81.42 ശതമാനം. കുറവ് തൂണേരി ബ്ലോക്കിലാണ് 76.44 ശതമാനം.










0 comments