ഇവരുടെ പ്രതീക്ഷകൾക്ക് പരിമിതികളില്ല

കൊളത്തറ കാലിക്കറ്റ് വികലാംഗ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർഥികൾ സ്കൂൾ മുറ്റത്ത് പഠനത്തിൽ
മനാഫ് താഴത്ത് ഫറോക്ക് പരിമിതികളൊന്നും ഇവർക്ക് പ്രശ്നമേയല്ല, അവസാന നിമിഷത്തിലും പൂർണ ആത്മവിശ്വാസത്തിലാണ് കെളത്തറ കാലിക്കറ്റ് വികലാംഗ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർഥികൾ. കേൾവി–സംസാരശേഷി പരിമിതരായ ഇവർ തുടർച്ചയായി 19-ാം തവണയും സ്കൂളിന് സമ്പൂർണ വിജയം നേടിത്തരുമെന്നുറച്ച വിശ്വാസത്തിലാണ്. ഏഴ് ആൺകുട്ടികളും ഒരുപെൺകുട്ടിയുമടക്കം എട്ടുപേരാണ് വ്യാഴം ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ഇവരിൽ ഒരാൾ രാജസ്ഥാനിലെ ബിക്കാനീർ സ്വദേശികളും വടകരയിൽ താമസക്കാരുമായ ഹനീഫ്–ഷറീന ദമ്പതികളുടെ മകൻ മൊയീനാണ്. കാസർകോട്ടുകാരിയാണ് ഏക പെൺകുട്ടിയായ അംന സെയ്ഫ്. സാധാരണ ക്ലാസുകൾക്കുപുറമെ രാവിലെ ഒമ്പതുമുതൽ രാത്രി എട്ടുവരെയും ഒന്നിച്ചും തനിച്ചിരുത്തിയും തീവ്ര പഠന പരിശീലന പദ്ധതി പതിവുപോലെ ഇത്തവണയുമുണ്ടായി. വിദ്യാർഥികൾക്ക് പഠനവും താമസവും ഭക്ഷണവുമെല്ലാം പൂർണമായും സൗജന്യമാണിവിടെ. പരീക്ഷയുടെ അവസാന നാൾവരെയും അധ്യാപകരും ഇടവിടാതെ ഇവരുടെ കൂടെയുണ്ട്. പ്രധാനാധ്യാപകൻ വി പി അബ്ദുൽ ജലീൽ, എസ്ആർജി കൺവീനർ ആശിഖ് മനോമോഹൻ, അധ്യാപകരായ ഗഫൂർ മൂത്തേടത്ത്, എഫ് കെ ആരിഫ, കെ റുഫൈഫ എന്നിവരെല്ലാം ഏതുസമയവും സഹായവുമായി കൂടെയുണ്ട്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 11 പെൺകുട്ടികളടക്കം 31 കുട്ടികൾ ഇത്തവണ പ്ലസ് ടു പരീക്ഷ എഴുതുന്നുണ്ട്.










0 comments