വേനൽമധുരമായി തണ്ണിമത്തൻ ദിനങ്ങൾ

തണ്ണിമത്തൻ വിളവെടുപ്പില്‍ നിന്ന്
സജീവൻ ചോറോട് ഒഞ്ചിയം മീനമാസത്തിലെ കത്തുംവേനലിൽ മൂത്തുതുടുത്ത തണ്ണിമത്തൻ വിളവെടുക്കുന്പോൾ നാടാകെ ഉത്സവച്ഛായയിലായിരുന്നു. ഒഞ്ചിയം പുതിയെടുത്ത് താഴ വയലിലെ ഒന്നര ഏക്കർ സ്ഥലത്താണ് നാടിന്റെ സ്നേഹക്കൂട്ടായ്മയിൽ തണ്ണിമത്തൻ വിളവെടുത്തത്. കേരള ജൈവ കർഷക സമിതി ഒഞ്ചിയം വില്ലേജ് കമ്മിറ്റിയുടെ കീഴിലാണ് തണ്ണിമത്തൻ കൃഷി. വയൽവെളിച്ചം ജൈവകർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ 19 അംഗസംഘം അതിഗംഭീരമായി തന്നെ കൃഷിയൊരുക്കിയപ്പോൾ ആ കഠിനപ്രയത്നത്തിനുള്ള ഫലമാണ് കൃഷിയിടം സമ്മാനിച്ചത്. കൃഷിയിൽ തൽപ്പരരായ ആർക്കും ഇൗ കർഷക കൂട്ടായ്മയിൽ അംഗമാകാം. നെൽകൃഷി നിലച്ച വയലുകളെയും പറമ്പുകളെയും കൃഷിയിലൂടെ പച്ചപ്പണിയിക്കുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം. ജൈവ കാർഷിക രീതിയോട് കുട്ടികളും സ്ത്രീകളുമെല്ലാം നല്ല താൽപ്പര്യം കാണിക്കുന്നതായി കർഷകനായ സത്യൻ മാനോളി പറഞ്ഞു. തൊട്ടടുത്ത വയലിൽ വെള്ളരി, വെണ്ട, കക്കിരി തുടങ്ങിയ കൃഷിയുമുണ്ട്. വിഷു കഴിഞ്ഞാൽ ഉടനെ സംഘത്തിന്റെ നേതൃത്വത്തിൽ വാഴകൃഷിയും ആരംഭിക്കും.ഒഞ്ചിയത്ത് പഴയകാലത്ത് വ്യാപകമായി ഉണ്ടായിരുന്ന ജൈവകൃഷി തിരിച്ചുകൊണ്ടുവരാനും കാർഷിക സംസ്കൃതി സൃഷ്ടിക്കാനുമാണ് ശ്രമമെന്ന് ടി കെ ഭാസ്കരൻ പറഞ്ഞു. ആയിരത്തിലേറെ കിലോ തണ്ണിമത്തനാണ് ഈ സീസണിൽ വിളവെടുത്തത്. മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള തണ്ണിമത്തന് കിലോവിന് 50,60 രൂപ വിലക്കാണ് വിൽപ്പന. വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ഷജിന കൊടക്കാട്ട് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് ജൗഹർ വെള്ളികുളങ്ങര അധ്യക്ഷനായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ശ്രീജിത്ത്, മെമ്പർമാരായ നിഷ കഴകപ്പുരയിൽ, രതീദേവി, പ്രജിഷ, ഒഞ്ചിയം കൃഷി ഓഫീസർ വി എസ് അതുൽ, പത്മനാഭൻ കണ്ണമ്പ്രത്ത് എന്നിവർ സംസാരിച്ചു. ടി കെ ഭാസ്കരൻ സ്വാഗതവും കെ വി രാജേന്ദ്രൻ നന്ദിയും പറഞ്ഞു. എൻ കെ വേണുഗോപാലൻ, കെ പി ബാബു, എം സത്യേന്ദ്രൻ, എം പി രാഘവൻ, ജി കെ വിശ്വനാഥൻ, രാജീവൻ വെള്ളികുളങ്ങര, കെ എം അശോകൻ, സി ഭാസ്കരൻ, എം എം ബാലൻ, പി പി അജയൻ, ബേബി പ്രസീത, സുരേന്ദ്രൻ മാനോളി തുടങ്ങിയവർ സംസാരിച്ചു.










0 comments