മലയോരത്ത് തെരുവുനായ്‌ക്കൾ വിലസുന്നു

താമരശേരി പഴയ സ്റ്റാൻഡിലെ നായക്കൂട്ടം
താമശേരി മലയോരപ്രദേശങ്ങളിൽ തെരുവുനായശല്യം രൂക്ഷമാകുന്നു. ആഴ്‌ചകൾക്കുള്ളിൽ തെരുവുനായ കുറുകെ ചാടി ബൈക്കിൽനിന്നുവീണ് വീട്ടമ്മ മരിക്കുകയും രണ്ട് സ്ത്രീകൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. താമരശേരി, പുതുപ്പാടി, കട്ടിപ്പാറ പഞ്ചായത്തുകളിൽ തെരുവുനായ്‌ക്കൾ അക്രമം രൂക്ഷമാണ്. കഴിഞ്ഞ നാലിനാണ് തെരുവുനായ ബൈക്കിനുമുന്നിൽ ചാടി കൂടത്തായി പൂവ്വോട്ടിൽ ആയിശക്കുട്ടി ചികിത്സയിലിരിക്കെ മെഡിക്കൽ കോളേജിൽ മരിച്ചത്. കഴിഞ്ഞ 12ന് രാത്രി താമരശേരിക്ക് സമീപം നെരൂക്കും ചാലിൽ തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് യുവതികൾക്ക് പരിക്കേറ്റിരുന്നു. പേരാമ്പ്ര സ്വദേശികളായ ആർദ്ര, ആതിര എന്നിവർക്കാണ് പരിക്കേറ്റത്. ചമൽ അങ്ങാടിയിലെയും സമീപപ്രദേശങ്ങളിലെയും ഇടവഴികളും ജങ്ഷനുകളും നായ്‌ക്കളുടെ വിഹാരകേന്ദ്രമാണ്. വാഹനയാത്രികർ ഭയത്തോടെയാണ് സഞ്ചരിക്കുന്നത്. നായകൾ കുറുകെ ചാടി നിരവധി ഇരുചക്രവാഹന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. ചമൽ, കോളിക്കൽ, കല്ലുള്ളതോട് പുലോട് തുടങ്ങി എല്ലാ പ്രദേശങ്ങളിലും തെരുവുനായ ശല്യമുണ്ട്. താമരശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് രാത്രിയായാൽ നായകയുടെ വിളയാട്ടമാണ്. നഗരത്തിൽ അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യം ഭക്ഷിക്കാൻ കൂട്ടത്തോടെ നായ്‌ക്കൾ എത്തുന്നതും ഭീഷണിയാണ്. വളർത്തുമൃഗങ്ങളെയും മറ്റും കടിച്ചുകൊല്ലുന്നതും പതിവാണ്.










0 comments