പരക്കട്ടെ... ഒരുമയുടെ പ്രകാശം

മാനാഞ്ചിറ സ്ക്വയറിൽ ഒരുക്കിയ ദീപാലങ്കാരം മന്ത്രി പി എ മുഹമ്മദ് റിയാസ് സന്ദർശിക്കുന്നു
കോഴിക്കോട് സൗഹൃദത്തിന്റെയും മാനവ മൈത്രിയുടെയും സന്ദേശമുയർത്തിയുള്ള ക്രിസ്‌മസ്-–പുതുവര്‍ഷാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി നഗരത്തിൽ ഒരുമയുടെ പ്രകാശം തെളിഞ്ഞു. ആയിരക്കണക്കിന് വൈദ്യുത ബൾബുകളും പ്രകാശ ശിൽപ്പങ്ങളും മിഴിതുറന്നതോടെ മാനാഞ്ചിറ തിളങ്ങി,ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലൈറ്റ് ഷോയ്‌ക്കാണ് തുടക്കമായത്. നീല വിളക്കുകളില്‍ പൊതിഞ്ഞ അനുഭവം നല്‍കുന്ന ഉയര്‍ന്ന കമാനാകൃതിയിലുള്ള നടപ്പാത സൃഷ്ടിക്കുന്ന പ്രകാശ ശിൽപ്പമാണ് ‘ടണല്‍ ഓഫ് ലൈറ്റ്‌സ്.' ചുവപ്പ്, സ്വര്‍ണ നിറങ്ങളിലാണ് ‘ദി ജയന്റ് ഡ്രാഗണ്‍.' ഇവയാണ് ലൈറ്റ് ഷോയിലെ മുഖ്യാകര്‍ഷണം. പര്‍പ്പിള്‍, വെള്ള നിറങ്ങളിലുള്ള പൂക്കളുടെയും ഇലകളുടെയും മാതൃകകളും ഫ്‌ളോറല്‍ നടപ്പാതകളും മനോഹരമായ ദൃശ്യാനുഭവമാണ്. വലിയ നക്ഷത്രങ്ങളും വൃത്താകൃതിയിലുള്ള ലൈറ്റ് ടവറുകളുമുണ്ട്. പെന്റഗ്രാം ഉള്‍പ്പെടെയുള്ള പ്രകാശ ശിൽപ്പങ്ങള്‍ ആരുടെയും മനംമയക്കും. മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. ലൈറ്റ് ഷോയുടെ സ്വച്ച് ഓൺ നിർവഹിച്ചു. മാനാഞ്ചിറയിൽ മ്യൂസിക്കൽ ഫൗണ്ടൈൻ സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. അഹമ്മദ് ദേവർകോവിൽ എംഎൽഎ അധ്യക്ഷനായി.മന്ത്രി എ കെ ശശീന്ദ്രൻ മുഖ്യാതിഥിയായി. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, എം മെഹബൂബ്, സിറ്റി പൊലീസ് കമീഷണർ ടി നാരായണൻ, കൗൺസിലർമാരായ സാറ ജാഫിർ, സുലേഖ, കെ പി സുധീര, സ്വാമി നരസിംഹാനന്ദ എന്നിവർ പങ്കെടുത്തു. എസ് കെ സജീഷ് സ്വാഗതം പറഞ്ഞു. ജനുവരി രണ്ടിന് സമാപിക്കും.










0 comments