ആനവണ്ടികൾക്കിടയിലെ പൂക്കാലം

കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിന് മുന്നിൽ ജീവനക്കാർ കൃഷി ചെയ്ത ചെണ്ടുമല്ലി തോട്ടം
സ്വന്തം ലേഖിക
കോഴിക്കോട്
നിരനിരയായിട്ട ആനവണ്ടികൾക്കിടയിൽ ചെണ്ടുമല്ലി വസന്തം. ബസ്- സ്റ്റാൻഡിലെത്തുന്നവര്‍ക്ക് കണ്ണിന് കുളിര്‍മയായി മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള പൂക്കാലം. കോഴിക്കോട് കെഎസ്ആര്‍ടിസിയിലെ സ്‌നേഹസ്‌പര്‍ശം കൂട്ടായ്‌മയാണ് ഓണക്കാലത്ത് ചെണ്ടുമല്ലി കൃഷിയിറക്കിയത്. മാവൂര്‍ റോഡ് സ്റ്റാൻഡിന് മുൻവശത്തെ നാല് സെന്റ് സ്ഥലത്താണ് പൂന്തോട്ടം. മാലിന്യം വലിച്ചെറിഞ്ഞ് വൃത്തിഹീനമായിരുന്ന സ്ഥലം കഴിഞ്ഞ വിഷുവിനാണ് ജീവനക്കാര്‍ വൃത്തിയാക്കിയത്. തുടര്‍ന്ന്, കണിവെള്ളരിയും ഓണത്തിന് ചെണ്ടുമല്ലിയും കൃഷി ചെയ്‌തു. ജൂലൈ ആദ്യവാരം ഇറക്കിയ കൃഷി സെപ്തംബര്‍ ആദ്യമാണ് വിളവെടുത്തത്. ജോലിയുടെ ഇടവേളയിലും അധികസമയമെടുത്തുമാണ് ജീവനക്കാര്‍ പൂന്തോട്ടം പരിപാലിക്കുന്നത്. അസമിലെ അഗോനിബോറ നെല്ലിനം മുക്കത്ത് വിളവെടുത്ത കെഎസ്ആര്‍ടിസി ജീവനക്കാരൻ സുനിൽ കുമാര്‍ വെള്ളനൂരാണ് പൂകൃഷിക്ക് നേതൃത്വം നൽകുന്നത്. ചീര, പടവലം തുടങ്ങിയവയും ഇവിടെ വിളവെടുത്തിരുന്നു. പൂകൃഷി കഴിഞ്ഞാലുടൻ പച്ചക്കറി വിത്തിറക്കുമെന്നും ഭാവിയിൽ വിൽപ്പനയും മുന്നിൽ കാണുന്നുണ്ടെന്നും സ്‌നേഹസ്‌പര്‍ശം അംഗമായ എം പി രതീഷ് പറഞ്ഞു. കെഎസ്ആർടിസിയിൽ രോഗബാധിതരായവര്‍ക്ക് കൈത്താങ്ങായി പ്രവർത്തിക്കുന്ന, 22 പേരടങ്ങുന്ന കൂട്ടായ്‌മയാണ് സ്‌നേഹസ്‌പർശം. റിട്ട. ജീവനക്കാരുൾപ്പെടെ കൂട്ടായ്‌മയിലുണ്ട്.









0 comments