വിജയവഴിയിൽ ചന്ദ്രികയുടെ സ്വപ്‌നം

വിജയനും ചന്ദ്രികയ്‌ക്കും ലൈഫ് ഭവനപദ്ധതിയിൽ ലഭിച്ച വീടിന്റെ താക്കോൽ മന്ത്രി എ കെ ശശീന്ദ്രൻ കൈമാറുന്നു
ശ്രീനിവാസൻ ചെറുകുളത്തൂർ കുന്നമംഗലം 28 വർഷം കാത്തിരിക്കേണ്ടിവന്നു ഇൗ സ്‌നേഹവീട്ടിലൊന്ന് തലചായ്‌ക്കാൻ. സിമന്റ് കട്ടയിൽ പണിത ഷീറ്റുമേഞ്ഞ കുഞ്ഞുവീട്ടിൽ കഴിഞ്ഞ വിജയനും ചന്ദ്രികയ്‌ക്കും ഇന്നവർ ആഗ്രഹിച്ച വീടായി. തോരാത്ത കണ്ണീർ നനവുകളിൽ നിന്നും ഇന്ന് ആ മുഖത്ത് പടരുന്നത് സന്തോഷത്തിന്റെ ചെറുപുഞ്ചിരി. ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ട വൃദ്ധ ദമ്പതികൾക്ക് തുണയായത് സർക്കാരിന്റെ ലൈഫ് ഭവനപദ്ധതിയാണ്. കുന്നമംഗലം പഞ്ചായത്തിലെ കോട്ടിയേരി വിജയനും ചന്ദ്രികയും വർഷങ്ങളായി താലോലിച്ച് കൊണ്ടുനടന്നൊരു സ്വപ്‌നമുണ്ടായിരുന്നു. സ്വന്തമായ ഒരു തുണ്ട് ഭൂമിയിൽ ചോർന്നൊലിക്കാത്തൊരു വീട്. ഷീറ്റ് വലിച്ചു കെട്ടിയ വീട്ടിലിരുന്ന് 75 പിന്നിട്ട വിജയനും 70–കാരിയായ ചന്ദ്രികയും കണ്ട ആ സ്വപ്‌നമാണിപ്പോൾ യാഥാർഥ്യമായത്. മക്കളില്ലാത്ത ഇവരുടെ ദയനീയത ബോധ്യപ്പെട്ട പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് വി അനിൽകുമാറിന്റെയും അന്നത്തെ ഭരണസമിതിയുടെയും ഇടപെടലാണ് ഇവർക്ക് തുണയായതും വീ ടൊരുക്കിയതും. ഷീറ്റ് വലിച്ചുകെട്ടിയ ഇവരുടെ വീട് കുടുംബക്കാരുടെ സ്ഥലത്തായിരുന്നു. ഏഴ് കുടുംബങ്ങളുടേ തായിരുന്നു ഭൂമി. പ്രശ്നത്തിൽ ഇടപെട്ട് മൂന്ന് സെന്റ് ഭൂമി ഇവർക്ക് ലഭ്യമാക്കി. അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ട ഇവരെ ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി മുൻഗണനാ പട്ടികയിൽ കൊണ്ടുവന്നു. നാലുലക്ഷം രൂപ വീട് നിർമാണത്തിന് അനുവദിച്ചു. സർവകക്ഷി യോഗം വിളിച്ചുചേർത്ത് കമ്മിറ്റി രൂപീകരിച്ചതോടെ നിർമാണം വേഗത്തിലായി. മന്ത്രി എ കെ ശശീന്ദ്രനായിരുന്നു പാല് കാച്ചൽ ഉദ്ഘാടനം ചെയ്തത്.










0 comments