വടകര ബ്ലോക്ക് പഞ്ചായത്ത് തുണയായി
ചാണകത്തിൽ തളിർക്കുന്നു ജീവിതം

വടകര ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ ആരംഭിച്ച ചാണകപ്പൊടി നിർമാണ യൂണി്റ്റ്
ഒഞ്ചിയം
കുന്നുകൂടിയ ചാണകം രജീഷിനോ പരിസരവാസികൾക്കോ ഇന്നൊരു പ്രശ്നമല്ല. മുക്കാളിയിലെ ക്ഷീരകർഷകനായ കല്ലിട്ട കണ്ടിയിൽ രജീഷിന്റെ ജീവിതത്തിലെ പൊടുന്നനെ മാറ്റം കൊണ്ട് വന്നത് വടകര ബ്ലോക്ക് പഞ്ചായത്ത് ആണ്. . ഒമ്പത് പശുക്കളുടെ ചാണകം യഥാസമയം വിറ്റുപോവാതെ പ്രതിസന്ധിയായപ്പോഴാണ് വടകര ബ്ലോക്ക് പഞ്ചായത്ത് തുണയായത്. രജീഷിന്റെയും ഇളയച്ഛനായ പ്രദീപിന്റെയും പേരിൽ ജനറൽ സംരംഭക ഗ്രൂപ്പിൽ സികെ ഗ്രൂപ്പ് എന്ന പേരിലുള്ള ചാണക യൂണിറ്റ് പ്രവർത്തനം തുടങ്ങയതോടെ ഇവരുടെ ജീവിതം പച്ചപിടിച്ച് തുടങ്ങി.. ചാണകപ്പൊടി നിർമാണ യൂണിറ്റ് ആരംഭിച്ചത് പ്രദേശത്തെ മറ്റു ക്ഷീരകർഷകരിൽ ഏറെ പ്രതീക്ഷയുണർത്തി. യൂണിറ്റിന്റെ സംരംഭക ചെലവിന്റെ അമ്പത് ശതമാനം സബ്സിഡിയാണ്. ചാണക ടാങ്കുകളിൽനിന്ന് മെഷീൻ ഉപയോഗിച്ചുണ്ടാക്കുന്ന ചാണകപ്പൊടി പായ്ക്കറ്റുകളിലാക്കി വിപണിയിലെത്തിക്കും. 2കിലോ മുതൽ മുപ്പത് കിലോവരെയുള്ള പായ്ക്കറ്റുകൾ വിപണിയിൽ കിട്ടും. കിലോക്ക് 30 രൂപയാണ് വില. ചാണകപ്പൊടിയാക്കുന്ന മെഷീനും പായ്ക്കറ്റുകളാക്കുന്ന മെഷീനും മറ്റു സംവിധാനങ്ങൾക്കുമായി 2,44, 992 രൂപയാണ് ചെലവ്. ഇതിന്റെ 50 ശതമാനമാണ് സബ്സിഡി. നാല് തലമുറകളായി ക്ഷീരകർഷകരാണ് രജീഷിന്റെയും പ്രദീപിന്റെയും കുടുംബം. കൂടാതെ കുടുംബത്തിന് നെൽകൃഷിയുമുണ്ട്. പുതിയ സംരംഭകത്വത്തിന് സഹായികളായി രജീഷിന്റെ അച്ഛൻ കുമാരനും അമ്മ നളനിയും ഭാര്യ ലിനിഷയും എല്ലാം സജീവമായുണ്ട്. ഇൗ പദ്ധതി വിജയിച്ചതോടെ മറ്റു ക്ഷീരകർഷകരും ഇതേവഴിയിലാണെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ പറയുന്നു.










0 comments