കക്കാടംപൊയിലിൽ ഇടിച്ചിൽ ഭീഷണിയിൽ മൺകൂന

വെണ്ടേക്കുംപൊയിൽ മേലെ മങ്ങാട് പ്രദേശത്ത് ക്വാറിക്കുവേണ്ടി കുന്നിൻമുകളിൽ കൂട്ടിയിട്ടിരിക്കുന്ന അപകടഭീഷണി ഉയർത്തുന്ന മൺകൂന
പി ചന്ദ്രബാബു
Published on Jul 09, 2026, 01:02 AM | 1 min read
മുക്കം
വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ നാട് വിറങ്ങലിച്ചുനിൽക്കേ കക്കാടംപൊയിലിൽ പ്രദേശവാസികളുടെ ഉറക്കംകെടുത്തി കൂറ്റൻ മൺകൂന. സ്വകാര്യ കരിങ്കൽ ക്വാറിയോടുചേർന്ന ഭീമൻ മൺകൂനയാണ് ഏതുസമയവും ഇടിഞ്ഞുതാഴേക്ക് ഒഴുകിയിറങ്ങാൻ പാകത്തിൽ സ്ഥിതിചെയ്യുന്നത്. ദുരന്ത നിഴലിൽ ഭീതിയോടെയാണ് സമീപവാസികൾ അന്തിയുറങ്ങുന്നത്.
മലപ്പുറം,- കോഴിക്കോട് ജില്ലകൾ അതിരിടുന്ന കക്കാടംപൊയിൽ, വെണ്ടേക്കുംപൊയിൽ മേലെ മങ്ങാട് പ്രദേശത്താണ് കുന്നിൻമുകളിൽ മണ്ണ് കൂട്ടിയിട്ടിരിക്കുന്നത്. ചാലിയാർ പഞ്ചായത്തിൽപ്പെടുന്ന പ്രദേശമാണിത്. രണ്ടുദിവസമായി മേഖലയിൽ പെയ്യുന്ന കനത്ത മഴ മണ്ണിടിച്ചിൽ സാധ്യത വർധിപ്പിച്ചിരിക്കുകയാണ്. താഴെ നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. ഇതിൽ മൂന്നുകുടുംബങ്ങൾ ഏറെ ഭീഷണിയിലാണ്.
കനത്ത മഴ പെയ്യുന്ന രാത്രികളിൽ ഭീതിയിലാണ് ഇവിടത്തുകാർ കഴിയുന്നത്.
നിരന്തരം പരാതി നൽകിയിട്ടും അധികൃതരോ ക്വാറി ഉടമകളോ ഒരു നടപടിയുമെടുത്തില്ലെന്ന് നാട്ടുകാർ പറയുന്നു. വയനാട് ദുരന്തവാർത്ത കൂടി വന്നതോടെ ഭീതി കൂടിയതായും
മാറിത്താമസിക്കാൻ ഞങ്ങൾക്ക് വേറെ ഇടമില്ലെന്നും അവർ സങ്കടം പങ്കുവയ്ക്കുന്നു.










0 comments