ട്രോളിങ് നിരോധം തുടങ്ങി
നിയമലംഘനത്തിന് കർശന നടപടി

ട്രോളിങ് നിരോധത്തെ തുടർന്ന് ഫറോക്ക് കരുവൻതിരുത്തി പാലത്തിന് സമീപം പുഴയിൽ നങ്കൂരമിട്ട ബേപ്പൂരിലെ ബോട്ടുകൾ
സ്വന്തം ലേഖകൻ ഫറോക്ക് സംസ്ഥാനത്ത് മൺസൂൺകാല ട്രോളിങ് നിരോധനം തുടങ്ങി. ചൊവ്വ അർധരാത്രി പന്ത്രണ്ട് പിന്നിട്ടതോടെയാണ് 52 ദിവസത്തെ നിരോധം നിലവിൽ വന്നത്. നിയമ ലംഘനത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇതിനായി ജില്ലയിൽ എല്ലായിടത്തും ഒരുക്കം പൂർത്തിയായതായും അധികൃതർ അറിയിച്ചു. പരമ്പരാഗത ഇൻബോർഡ് വള്ളങ്ങൾക്ക് നിബന്ധനകൾക്ക് വിധേയമായി മീൻപിടിത്തത്തിലേർപ്പെടാം. ട്രോളർ ബോട്ടുകൾക്ക് ഡീസൽ നൽകരുതെന്ന് ഹാർബറുകളിലെ ഡീസൽ ബങ്കുകൾക്ക് നേരത്തെ നിർദേശമുണ്ട്. ഏറ്റവും കൂടുതൽ ബോട്ടുകൾ കേന്ദ്രീകരിക്കുന്ന ബേപ്പൂരിൽ ഭൂരിഭാഗം ബോട്ടുകളും കരുവൻതിരുത്തി പാലത്തിന് സമീപം പുഴയിലാണ് സുരക്ഷിത താവളമെന്ന നിലയിൽ നങ്കൂരമിട്ടിരിക്കുന്നത്. നിയമലംഘനം പരിശോധിക്കുന്നതിനായി ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാല ഹാർബറുകൾ കേന്ദ്രീകരിച്ച് കരയിലും കടലിലും ഫിഷറീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, തീരദേശ പൊലീസ് എന്നീ വിഭാഗങ്ങളുടെ നിരീക്ഷണവുമുണ്ടാകും. ആവശ്യാനുസരണം ലോക്കൽ പൊലീസിന്റെയും സഹായമുണ്ടാകും. അനധികൃത മത്സ്യബന്ധനം ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ഫിഷറീസ് ജോ. ഡയറക്ടർ ബി സുധീർ കിഷൻ പറഞ്ഞു. കടൽരക്ഷാ ബോട്ടുകളും ഗാർഡുകളും 24 മണിക്കൂറും രംഗത്തുണ്ടാകും. ഇവരെല്ലാം അതതു കേന്ദ്രങ്ങളിൽ ചുമതലയേറ്റു. കൺട്രോൾ റൂമിൽ അറിയിക്കണം ഫറോക്ക് മത്സ്യത്തൊഴിലാളികൾക്ക് അത്യാഹിതങ്ങളുണ്ടായാൽ ബേപ്പൂർ ഫിഷറീസ് സ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന മുഴുവൻ സമയ കൺട്രോൾ റൂമിൽ അറിയിക്കണം. ഫോൺ: 0495 2414074 / 0495 2992194/ 9496007038.









0 comments