ബിജെപിയിലേക്കെന്ന് സംഘപരിവാർ വ്യാജ വാർത്ത
58 വർഷമായി സിപിഐ എമ്മുകാരൻ; ബിജെപിയില്‍ ചേരുമെന്നത് വ്യാജ പ്രചാരണം: തോട്ടത്തിൽ രവീന്ദ്രൻ

തിരുവനന്തപുരം: താൻ ബിജെപിയിലേക്ക് പോകുകയാണെന്ന സംഘപരിവാറിന്റെ സോഷ്യൽ മീഡിയ വ്യാജ പ്രചാരണത്തിന് മറുപടിയുമായി തോട്ടത്തിൽ രവീന്ദ്രൻ എം എൽഎ. സുരേഷ് ഗോപിയുമായി 20 വർഷത്തെ ബന്ധമുണ്ടെന്നും അദ്ദേഹം വീട്ടിലെത്തി സംസാരിച്ചതിനെ സംഘപരിവാർ ദുർവ്യാഖ്യാനം ചെയ്യുകയാണെന്നും രവീന്ദ്രൻ പറഞ്ഞു. താൻ അങ്ങനെ പാർട്ടി മാറുന്ന ഒരാളല്ലെന്നും ആരുടെയും സമ്മർദ്ദത്തിനോ പ്രേരണക്കോ വഴങ്ങില്ലെന്നും രവീന്ദ്രൻ വ്യക്തമാക്കി.
തോട്ടത്തിൽ രവീന്ദ്രന്റെ വാക്കുകൾ
ബുധനാഴ്ച കാലത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി വീട്ടിൽ വന്നിരുന്നു. രാവിലെ 8.45 ലോടെയാണ് വന്നത്. സുരേഷ് ഗോപിയെ ദീർഘകാലമായി പരിചയമുണ്ട്. 20 വർഷമായി അറിയാം. ഞാൻ ഗുരുവായൂർ ചെയർമാനായിരിക്കുന്ന കാലത്ത് പലതവണ അവിടെ വന്നിട്ടുണ്ട്. അന്ന് മന്ത്രിയായിട്ടല്ല, സിനിമ നടനായിട്ടാണ് വന്നിട്ടുള്ളത്.പിന്നീടാണ് ബിജെപിയിലേക്ക് പോകുന്നതും മന്ത്രിയാകുന്നതും.
ഞാനൊരു രാഷ്ട്രീയ ദൗത്യത്തിന് വന്നതല്ല, നമ്മൾ തമ്മിൽ രണ്ട് ദ്രുവങ്ങളിലുള്ളവരാണ്- വന്ന ഉടൻ സുരേഷേ ഗോപി പറഞ്ഞു. അതിനാൽ അക്കാര്യത്തിലേക്ക് കടക്കണില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഞങ്ങൾ സംസാരിക്കുന്നതിനോടൊപ്പം ബിജെപി പ്രവർത്തകരും വീട്ടിൽ കയറിയിരുന്നു. വന്നവരോട് വരണ്ട എന്ന് പറയാൻ പറ്റില്ലല്ലോ. അത് മര്യാദകേടാണ്, എന്ന നിലക്കാണ് പറയാതിരുന്നത്.
എന്നാൽ ആ സംഭവത്തിന് ശേഷം സമൂഹ മാധ്യമത്തിൽ താൻ ബിജെപിയിലേക്ക് പോയി എന്ന് പ്രചരിപ്പിക്കുകയാണ്. തോട്ടത്തിൽ രവീന്ദ്രൻ ബിജെപിയിലേക്ക് പോയി എന്നാണ് പ്രാചരണം. 58 വർഷമായി സിപിഐ എമ്മിലുള്ള താൻ ബിജെപിയിലേക്ക് പോയി എന്നാണ് പ്രചരിപ്പിക്കുന്നത്. എന്തിനാണ് ഇത്തരത്തിൽ പറയുന്നത്. ഞാൻ അങ്ങനെ പാർട്ടി മാറുന്ന ഒരാളല്ല. ആരുടെ എങ്കിലും സമ്മർദ്ദത്തിനോ പ്രേരണക്കോ വഴങ്ങില്ല. എന്നെ അറിയാവുന്നവർക്കൊക്കെ അത് അറിയാം.ഇന്ന് വരെ മനസിൽ പോലും ചിന്തിച്ചിട്ടില്ല. എന്നിട്ടും എന്തിനാണ് ഇവരിത് പറയുന്നത് എന്ന് മനസിലാകുന്നില്ല









0 comments