തെരുവുനായ ശല്യം
കോടഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് സിപിഐ എം മാർച്ച് നടത്തി

തെരുവുനായ ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ കോടഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഏരിയാ കമ്മിറ്റി അംഗം ജോണി ഇടശ്ശേരി ഉദ്ഘാടനംചെയ്യുന്നു
കോടഞ്ചേരി രൂക്ഷമായ തെരുവുനായ ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് സിപിഐ എം കോടഞ്ചേരി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. കഴിഞ്ഞ ദിവസം നിരന്നപാറ നാല് സെന്റ് ഉന്നതിയിൽ നാല് വയസ്സുകാരൻ അയാനെ രാത്രി വീടിന് പുറത്തിറങ്ങിയ സമയത്ത് തെരുവുനായ കടിച്ച് മാരകമായി പരിക്കേൽപ്പിച്ചിരുന്നു. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പഞ്ചായത്ത് അധികൃതരാരും തിരിഞ്ഞുനോക്കിയിട്ടില്ല. കുട്ടിയെ കടിച്ച നായ രണ്ടുദിവസം കഴിഞ്ഞ് ചത്തു. നായക്ക് പേവിഷബാധ ഉണ്ടോ എന്ന ആശങ്കയിൽ പഞ്ചായത്ത് അധികാരികളെ വിവരം അറിയിച്ചിട്ടും വരാൻ തയ്യാറായില്ല. പിന്നീട് ആളുകൾ ബഹളം വച്ചപ്പോഴാണ് നായയെ പോസ്റ്റ്മോർട്ടം ചെയ്യാൻ കൊണ്ടുപോയത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായിച്ചെന്നും കുട്ടിയുടെ വീട് സന്ദർശിച്ചെന്നും കള്ളംപറയുകയാണ് പഞ്ചായത്ത് ഭരണസമിതിയെന്ന് കുട്ടിയുടെ കുടുംബാംഗങ്ങൾ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റടക്കം സ്ഥലത്തെത്തി ചത്തനായയുമായി മടങ്ങുകമാത്രമാണ് ചെയ്തത്. നായയുടെ ജഡം അഴുകിയതിനാൽ റാബീസ് വൈറസിന്റെ സാന്നിധ്യം കണ്ടെത്താനാകില്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എങ്ങനെയാണ് നായ ചത്തതെന്നറിയാൻ റീ പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് ഒരു നടപടിയും സ്വീകരിച്ചില്ല. ഇതിൽ പ്രതിഷേധിച്ച് നടന്ന മാർച്ച് സിപിഐ എം ഏരിയാ കമ്മിറ്റി അംഗം ജോണി ഇടശേരി ഉദ്ഘാടനം ചെയ്തു. ഷിബു പുതിയേടത്ത് അധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗം ഷിജി ആന്റണി, ലോക്കൽ സെക്രട്ടറി എ എസ് രാജു, കെ എം ജോസഫ്, പരിക്കേറ്റ കുട്ടിയുടെ പിതൃസഹോദരി ദിവ്യ രാജ്, സി പി മനോഹരൻ എന്നിവർ സംസാരിച്ചു.










0 comments