കൈക്കരുത്തിൽ കുതിച്ച് വിഷ്ണുപ്രിയ

പത്തനാപുരം
വണ്ണം കൂടുതലെന്നു പറഞ്ഞ് സ്കൂൾ കായിക മത്സരത്തിൽനിന്ന് ഒഴിവാക്കിയകാലം. ഇന്ന് കൈക്കരുത്ത് മാത്രം കൈമുതലാക്കി രാജ്യത്തിനായി മെഡലണിഞ്ഞ് മധുരപ്രതികാരം തീർക്കുകയാണ് പ്ലാന്റേഷൻ കോർപറേഷനിലെ കോരുവിള ലായത്തിൽ വിഷ്ണുപ്രിയ. നേപ്പാളിൽ നടന്ന പഞ്ചഗുസ്തി മത്സരത്തിലാണ് രാജ്യത്തിനായി വെള്ളി മെഡൽ നേടിയത്. അഞ്ചുവർഷം മുമ്പ് വളരെയധികം ആഗ്രഹിച്ച് സ്കൂളിലെ ഖോ ഖോ ടീം തെരഞ്ഞെടുപ്പിൽ പങ്കെടുത്തു. എന്നാൽ, വണ്ണം കൂടുതലാണെന്ന് പറഞ്ഞാണ് തഴഞ്ഞത്. ഇതോടെ മറ്റൊരു മേഖല വാശിയോടെ തെരഞ്ഞെടുത്തു. ബിരുദ പഠനത്തിന് കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ എത്തിയപ്പോഴാണ് പഞ്ചഗുസ്തി മത്സരത്തിൽ സജീവമാകുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് വെല്ലുവിളിയായപ്പോഴും തളർന്നില്ല. ആവശ്യമായ പരിശീലന സൗകര്യങ്ങളും സാമ്പത്തിക പിന്തുണയും ഇല്ലാത്ത സാഹചര്യത്തിലും കൈക്കരുത്തിൽ വിശ്വസിച്ച് മുന്നോട്ടുപോയി. 2025ൽ സംസ്ഥാനതലത്തിലും ദേശീയ തലത്തിലും സ്വർണം നേടി. സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ സാഹചര്യം തടസ്സമാകേണ്ടതില്ലെന്ന ശക്തമായ സന്ദേശമാണ് വിഷ്ണുപ്രിയയുടെ ജീവിതം. ഹോട്ടൽ ജോലി ചെയ്യുന്ന കെ പ്രദീപിന്റെയും റബർ പ്ലാന്റേഷനിലെ ജീവനക്കാരി എസ് രജനിയുടെയും മകളാണ്.










0 comments