ട്രോളിങ് നിരോധനം
വള്ളങ്ങള്‍ക്ക് ആദ്യദിനം ശോകം

കൊല്ലം
ട്രോളിങ് നിരോധനത്തിന്റെ ആദ്യദിനമായ ബുധനാഴ്ച ഫൈബർ വള്ളങ്ങൾക്ക് മോശം കൊയ്ത്ത്. ലഭിച്ചത് പരവ, താട, മാന്തൾ തുടങ്ങിയ മീനുകള്‍ മാത്രം. ആഴക്കടൽ മീന്‍പിടിത്ത യാനങ്ങൾ ട്രോളിങ് നിരോധനം മൂലം തീരത്തണയുമ്പോൾ സാധാരണ ഫൈബർ വള്ളങ്ങൾക്കാണ് സീസണ്‍ പ്രയോജനപ്പെടാറ്. എന്നാൽ, ഇത്തവണ ട്രോളിങ് നിരോധനം ആരംഭിക്കുമ്പോൾ തന്നെ കാലവർഷം പ്രതികൂലമായതിനാൽ ഫൈബർ വള്ളങ്ങൾക്ക് പ്രതീക്ഷിച്ച മീന്‍ ലഭിച്ചില്ല. 1400ലധികം ഫൈബർ വള്ളമാണ് കൊല്ലത്ത് രജിസ്റ്റർ ചെയ്തത്. അതിൽ 500ല്‍ താഴെ ഫൈബർ വള്ളങ്ങൾ മാത്രമാണ് കഴിഞ്ഞ ദിവസം മീന്‍പിടിത്തത്തിനായി കടലിൽ ഇറങ്ങിയത്. തീരത്തുനിന്ന് 25 കിലോമീറ്റർ തെക്ക് വശം മാറി, പറവൂർ തീരത്തോട് ചേർന്നാണ് വല ഇട്ടതെങ്കിലും മോശമായിരുന്നു കൊയ്ത്ത്. പരവ കിലോ 350രൂപ വരെ ലേല വിപണിയിൽ വില വീണെങ്കിലും മീനിന്റെ ലഭ്യതക്കുറവ് വള്ളങ്ങൾക്ക് തിരിച്ചടിയായി. സാധാരണയായി ട്രോളിങ് ആരംഭിക്കുന്ന സമയങ്ങളിൽ വൈകുന്നേരം ഫൈബർ വള്ളങ്ങൾക്ക് ചാളപ്പണി നിറയെ ലഭിക്കാറുണ്ട്. നാടൻ ചാള കിട്ടുന്ന സീസണായിരുന്നിട്ട്കൂടിയും ഇത്തവണ ചാളപ്പണി മോശമായിരുന്നു.










0 comments